കാക്കനാട് തെരുവ് നായ്ക്കളെ കൊന്ന സംഭവം; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടി

കാക്കനാട് തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊന്ന സംഭവവുമായി ബന്ധപ്പെട്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടി. സർക്കാരിന്റെ മറുപടി ലഭിച്ച ശേഷം മുൻകൂർ ജാമ്യഹർജി അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.
നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സെക്രട്ടറി എന്നിവരുടെ അനുമതിയോടെയാണ് നായകളെ കൊന്നതെന്ന് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികൾ തനിക്കെതിരെ മൊഴി നൽകിയത് നഗരസഭാധ്യക്ഷയെയും മറ്റും സംരക്ഷിക്കാനാണ്. മാത്രവുമല്ല ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ തനിക്ക് അത്തരമൊരു ഉത്തരവ് ഇറക്കാൻ അധികാരമില്ലെന്നുമാണ് ഹർജിക്കാരന്റെ വാദം.
നായ്ക്കളെ അടിച്ചുകൊന്നത് ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദേശപ്രകാരമെന്ന് പിടിയിലായവർ മൊഴി നൽകിയിരുന്നു. സംഭവത്തിൽ നഗരസഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷവും ആരോപിച്ചു. നായ്ക്കളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം തെരുവ് നായയെ കൊന്ന സംഭവത്തിൽ കർശന നിർദേശവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. തെരുവ് നായ്ക്കളെ കൊന്നതിന് പിന്നിൽ മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. അമിക്കസ് ക്യൂറിയുടെ സാന്നിധ്യത്തിൽ പ്രതികളുടെ മൊഴിയെടുക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
Read Also: തെരുവുനായ്ക്കളെ അടിച്ചുകൊന്ന സംഭവം; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരമെന്ന് മൊഴി
തെരുവ് നായ്ക്കളെ കൊന്ന സംഭവത്തിൽ പങ്കില്ലെന്ന് തൃക്കാക്കര നഗരസഭ വ്യക്തമാക്കിയിരുന്നു. പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി അറിയിച്ചു. നായയെ അടിച്ചുകൊന്നത് ഹോട്ടലുകളിൽ ഇറച്ചിക്കുവേണ്ടി എന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. മൂന്നു തമിഴ്‌നാട് സ്വദേശികളാണ് നായ അടിച്ചുകൊന്ന പിക്കപ്പ് വാനിൽ കയറ്റി കൊണ്ടുപോയത്. നായയുടെ പിറകെ ഇവർ വടിയുമായി പോകുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചിരുന്നു. പട്ടിയെ വലിച്ചുകൊണ്ടുപോയി ഇടുന്ന ദൃശ്യങ്ങളും കാണാം. മറ്റ് പട്ടികൾ ഓടി അകലുന്നുമുണ്ട്. പിന്നീടുള്ള ദൃശ്യങ്ങളിൽ പിക്കപ് വാൻ വരുന്നതും അതിലേക്ക് പട്ടിയെ വലിച്ചെറിയുന്നതും കാണാം.
Story Highlights: highcourt seeks kerala govt stand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here