ഇമ്രാന് ലഭിച്ച ധനസഹായം എന്ത് ചെയ്യണമെന്നതില്‍ തീരുമാനം ഉടന്‍, പൊതുജനാഭിപ്രായം തേടുമെന്ന് കുട്ടിയുടെ പിതാവ്

സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ച ഇമ്രാന് ലഭിച്ച ധനസഹായം എന്ത് ചെയ്യണം എന്ന് അറിയാന്‍ പൊതു ജനാഭിപ്രായം തേടുമെന്ന് ഇമ്രാന്റെ പിതാവ് ആരിഫ്. കഴിഞ്ഞ ദിവസം ചികിത്സ സഹായ സമിതി യോഗം ചേര്‍ന്നിരുന്നു. മൂന്ന് അഭിപ്രായം ആണ് യോഗത്തില്‍ ഉയര്‍ന്നത്.
ഇതേ രോഗം അനുഭവിക്കുന്നവര്‍ക്ക് നല്‍കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ കെട്ടിടം നിര്‍മിക്കാന്‍ മാറ്റി വയ്ക്കുക, ജനിതക രോഗങ്ങളുടെ പരിശോധനയ്ക്കും ചികിത്സക്കും വേണ്ടി മാത്രം സൗകര്യം ഒരുക്കാന്‍ ഉപയോഗിക്കുക. സാമൂഹ്യ മാധ്യമങ്ങള്‍ വഴി സര്‍വേ നടത്തി ആകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക എന്നും ഇത് ഹൈക്കോടതിയെ അറിയിക്കും.
16.60 കോടി രൂപ ആണ് ഇന്നലെ വരെ ഇമ്രാന്റെ ചികിത്സ സഹായ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. ഈ തുക തന്ന ആളുകള്‍ക്ക് തന്നെ തിരിച്ചു നല്‍കാം എന്ന് നേരത്തെ വ്യക്തിപരമായി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ പ്രധാനമായി മൂന്ന് കാര്യങ്ങളാണ് ഉയര്‍ന്നത്. ഈ തുക ഇതേ രോഗത്താല്‍ ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് നല്‍കുക എന്നത് ആയിരുന്നു ഒന്നാമത്തെ നിര്‍ദേശം.
പക്ഷേ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ രേഖകള്‍ പ്രകാരം 102 പേരോളം ഇതേ അസുഖത്താല്‍ വലയുന്നുണ്ട്. അത്രയും ആളുകള്‍ക്ക് ഈ തുക വീതിച്ച് നല്കിയാല് ഓരോരുത്തര്‍ക്കും അത് എത്രമാത്രം ഉപകാരപ്പെടും എന്ന് പറയാന്‍ ആകില്ല. ഈ തുക കൊണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ കെട്ടിടം നിര്‍മിക്കാന്‍ ആണ് മറ്റൊരു നിര്‍ദേശം. പക്ഷേ അത് സര്‍ക്കാര്‍ നിലവില്‍ ചെയ്യുന്ന കാര്യം ആണ്. മൂന്നാമത്തെ നിര്‍ദേശം ഈ തുക സ്പൈനല്‍ മസ്കുലാര്‍ അട്രോഫി അടക്കം ഉള്ള ജനിതക രോഗങ്ങള്‍ കണ്ടെത്താനും ചികിത്സ നല്‍കാനും ഉള്ള സൗകര്യങ്ങള്‍ ഉള്ള ചികിത്സ കേന്ദ്രം തുടങ്ങാന്‍ വിനിയോഗിക്കണം എന്ന് ആണ്. അതിന് സര്‍ക്കാര്‍ സഹായം കൂടി വേണ്ടി വരും.
ചുരുങ്ങിയ ചെലവില്‍ പരിശോധനയും ചികിത്സയും നല്കാന് ഇവിടെ സാഹചര്യം ഒരുക്കണം. ഈ മൂന്ന് നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുൻപിൽ വെക്കും. ഭൂരിപക്ഷം എന്ത് തീരുമാനിക്കും എന്നതിന്റെ അടിസ്ഥാനത്തില്‍ മറ്റ് കാര്യങ്ങള്‍ നിശ്ചയിക്കുമെന്നും ആരിഫ് പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here