മെസി പിഎസ്ജിയിലേക്ക് തന്നെ?; നാളെ മെഡിക്കൽ എന്ന് റിപ്പോർട്ട്
ബാഴ്സലോണ വിട്ട ഇതിഹാസ ഫുട്ബോളർ ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിയേറുന്നു. മെസി തിങ്കളാഴ്ച തന്നെ പിഎസ്ജിയിൽ മെഡിക്കലിനെത്തുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷം കൂടി ദീർഘിപ്പിക്കാവുന്ന രണ്ട് വർഷത്തെ കരാറിലാണ് താരം ഫ്രഞ്ച് ക്ലബുമായി ഒപ്പിടുക എന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. (lionel messi psg update)
അല്പം മുൻപാണ് മെസി ക്ലബ് വിടുകയാണെന്നറിയിച്ചുകൊണ്ടുള്ള വിടവാങ്ങൽ പ്രസംഗം നടത്തിയത്. ബാഴ്സലോന പ്രസിഡൻ്റും കുടുംബവും സഹതാരങ്ങളും മാധ്യമപ്രവർത്തകരും അടങ്ങിയ സദസ്സിൽ മെസി പലതവണ വിങ്ങിപ്പൊട്ടി. ബാഴ്സയിൽ തന്നെ തുടരാനുള്ള എല്ലാ കാര്യങ്ങളും തയ്യാറായതാണെന്നും ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളാണ് അത് ഇല്ലാതാക്കിയതെന്നും വിടവാങ്ങൽ പ്രസംഗത്തിൽ മെസി പറഞ്ഞു.
കരഞ്ഞുകൊണ്ടാണ് ഭാര്യക്കും മക്കൾക്കുമൊപ്പം മെസി എത്തിയത്. സഹതാരങ്ങൾ ഉൾപ്പെടെയുള്ളവർ സദസ്സിൽ കാത്തിരിക്കുന്നു. മുന്നിൽ കൂടിയിരിക്കുന്നവരെ കണ്ട് മെസി വിങ്ങിപ്പൊട്ടി. എത്ര ശ്രമിച്ചിട്ടും കരച്ചിൽ മാറുന്നില്ലെന്ന് കണ്ട ഇതിഹാസ താരം മുൻനിരയിലുണ്ടായിരുന്ന ഭാര്യയിൽ നിന്ന് തൂവാല വാങ്ങി മുഖവും കണ്ണുകളും തുടച്ചു. വീണ്ടും കുറേ സമയത്തിനു ശേഷമാണ് മെസിക്ക് കരച്ചിൽ നിയന്ത്രിച്ച് പ്രസംഗം തുടങ്ങാനായത്.
Read Also: കരഞ്ഞു തളർന്ന് മെസി; സങ്കടക്കടലായി വിടവാങ്ങൽ പ്രസംഗം
സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് മെസി ക്ലബ് വിടുകയാണെന്നാണ് വാർത്താകുറിപ്പിലൂടെ ബാഴ്സലോണ അറിയിച്ചത്. 12ആം വയസ്സിൽ ബാഴ്സലോണയുമായി കരാർ ഒപ്പിട്ട താരം 22 വർഷങ്ങൾ ക്ലബിൽ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങുന്നത്.
അഞ്ച് വർഷത്തെ കരാർ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി സൂപ്പർ താരം ഇനി ക്ലബിൽ തുടരില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയത്. കരാർ അംഗീകരിച്ചതിനെ തുടർന്ന് അതിൽ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡൻ്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈൻ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നിൽ നിൽക്കവേയാണ് വേതനം കുറച്ച് മെസി കരാർ അംഗീകരിക്കുന്നത്. എന്നാൽ, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളിൽ കുടുങ്ങി മെസിയും ക്ലബും വേർപിരിയുകയായിരുന്നു.
Story Highlight: lionel messi psg update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here