കുറ്റ്യാടിയിലും പൊന്നാനിയിലുമുണ്ടായ പരസ്യ പ്രതിഷേധം നാണക്കേടുണ്ടാക്കി; സിപിഐഎം പാർട്ടി കത്ത് ട്വന്റിഫോറിന്

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സംസ്ഥാന സമിതി കീഴ്ഘടകങ്ങൾക്ക് അയച്ച കത്ത് ട്വന്റിഫോറിന്. കുറ്റ്യാടിയിലും പൊന്നാനിയിലുമുണ്ടായ പരസ്യ പ്രതിഷേധം നാണക്കേടുണ്ടാക്കിയെന്ന് കത്തിൽ പറയുന്നു. നേതാക്കൾ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി ചരട് വലി നടത്തിയെന്നും ഘടകകക്ഷി മണ്ഡലങ്ങളിൽ പ്രവർത്തനത്തിന് നേതാക്കൾ പണം വാങ്ങിയെന്നും കത്തിൽ പറയുന്നുണ്ട്. (cpim letter 24 exclusive)
ചിലയിടങ്ങളിൽ ബൂർഷ്വാപാർട്ടികളെ പോലെ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന് കത്തിൽ പറയുന്നു. ചിലർ മുൻകൂർ പ്രവർത്തനങ്ങളും ചരട് വലികളും നടത്തിയതായി കത്തിൽ പറയുന്നു. ഘടകകക്ഷി സ്ഥാനാർത്ഥികൾ മത്സരിക്കുന്നിടത്ത് സിപിഐഎം നേതാക്കൾ പ്രവർത്തനങ്ങൾക്ക് പണം വാങ്ങിയെന്നും സ്ഥാനാർത്ഥിത്വം ലഭിക്കാൻ ശുപാർശ ഉണ്ടായെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
പൊന്നാനിയിൽ തെരഞ്ഞെടുപ്പ് കാലത്ത് സംഘടനാ വിരുദ്ധ നടപടികളുണ്ടായെന്നും വടകരയിൽ കെ.കെ രമയുടെ വിജയം സംഘടനാ ദൗർബല്യങ്ങളുടെ ലക്ഷണമാണെന്നുമാണ് പാർട്ടി സംസ്ഥാന സമിതിയുടെ വിലയിരുത്തൽ.
Read Also : വിവാദം സിപിഐഎം സൃഷ്‌ടിച്ചത്: വെല്ലുവിളികളെ അതിജീവിച്ച പ്രസ്ഥാനമാണ് ലീഗ്: പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോടും പാലക്കാടും വിഭാഗീയതയുടെ അംശങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പാർട്ടി നിരീക്ഷിച്ചു. ഏറ്റവും വോട്ട് കുറഞ്ഞത് എറണാകുളം ജില്ലയിലാണ്. പാലക്കാട് ഇ.ശ്രീധരൻ ഇടത് വോട്ടുകൾ തേടി. സംഘടനാ സൗകര്യമൊരുക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും എറണാകുളത്തും തൃക്കാക്കരയിലും പ്രാദേശിക നേതൃത്വം സ്ഥാനാർത്ഥികളെ അംഗീകരിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. എം സ്വരാജിന്റെ തോൽവി അപ്രതീക്ഷിതമാണെന്നും സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നും കത്തിൽ ഓർമിപ്പിച്ചു.
അമ്പലപ്പുഴയിൽ ഗുണകരമല്ലാത്ത ചില നിലപാടുകളുണ്ടായെന്ന് സംസ്ഥാന സമിതി പറയുന്നു. ആറ്റിങ്ങലിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് ഗൗരവതരമായി കാണണമെന്നും അരുവിക്കരയിൽ ചില നേതാക്കൾ തെറ്റായ സമീപനം സ്വീകരിച്ചുവെന്നും കത്തിൽ പറയുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here