വി.ഡിയുടെ ഒന്നാം ഓണം; ഓണവിശേഷങ്ങൾ പങ്കുവച്ച് പ്രതിപക്ഷ നേതാവ്

ഓണവിശേഷങ്ങൾ പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംവിധായകനും നിർമാതാവും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനുമായുള്ള നർമസല്ലാപത്തിലാണ് വി.ഡി സതീശൻ ഓണക്കാല ഓർമ്മകളും ഓണ വിശേഷങ്ങളും പങ്കുവച്ചത്. ഉത്രാടത്തിൻ്റെ അന്നാണ് കുടുംബം ഒരുമിച്ച് കൂടുന്നതെന്നും ഓണം ആഘോഷിക്കാറുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊവിഡ് പ്രതിരോധം, മരണനിരക്ക് തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും ചെയ്തു. (vd satheesan unnikrishnan onam)
ആളുകൾ ആഘോഷങ്ങളിലൊക്കെ പങ്കെടുക്കുന്നുണ്ടെങ്കിലും കൊവിഡ് കാലമായതിനാൽ എല്ലാവരുടെ മുഖത്തും ഒരു അനിശ്ചിതത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. മഹാമാരിക്കൊപ്പം സാമ്പത്തിക മാന്ദ്യവും വന്നിട്ടുണ്ട്. അതിനാൽ അസംഘടിത മേഖലകൾ ഉൾപ്പെടെ വലിയ പ്രതിസന്ധിയിലാണ്. പലരും കടക്കെണിയിലാണ്. ബാങ്കിൽ നിന്നെടുത്ത വായ്പയുമായി ബന്ധപ്പെട്ട് വലിയ ആശങ്ക നിലനിൽക്കുന്നുണ്ട് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Read Also : ഇത്തവണ ഓണാഘോഷമില്ല: കെബി ഗണേഷ് കുമാർ
നമ്മൾ ലോകത്തിലേക്ക് നോക്കണം. അവർ കൊവിഡിനൊപ്പം ജീവിക്കുകയാണ്. കൊവിഡ് പ്രതിരോധമാർഗങ്ങളൊക്കെ സ്വീകരിക്കണം. അതിനൊപ്പം നമ്മൾ കൊവിഡിനൊപ്പം ജീവിക്കുകയും വേണം. നിയന്ത്രണങ്ങളിൽ പലതിനും യുക്തിയില്ല. ആഴ്ചയിൽ 6 ദിവസം തുറക്കുന്ന കട ഒരു ദിവസം തുറന്നാൽ ആളുകൾ കൂടും. ഇക്കാര്യം ഞാൻ ആദ്യം പറഞ്ഞപ്പോൾ ആക്ഷേപിക്കപ്പെട്ടു. പിന്നീട് ആളുകൾക്ക് അത് മനസ്സിലായി. നഗരകേന്ദ്രങ്ങളിലാണ് കൂടുതൽ തിരക്ക്. അവിടെ രാത്രി കടകൾ തുറന്നുകൂടേ? അതുവഴി ആൾത്തിരക്ക് കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ മാനസിക സംഘർഷങ്ങളിലൂടെയാണ് ആളുകൾ കടന്നുപോകുന്നത്. അവിടെയാണ് സിനിമ ഉൾപ്പെടെയുള്ള വിനോദങ്ങളുടെ പ്രസക്തി. സർക്കാർ കൊവിഡ് മരണനിരക്ക് കുറച്ചുകാണിച്ചത് മോശമാണ്. ഞാൻ ഇതേപ്പറ്റി ഒരുപാട് അന്വേഷിച്ചു. എന്നിട്ടാണ് ചൂണ്ടിക്കാട്ടിയത്. അത് സർക്കാർ അംഗീകരിക്കുകയും ശരിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു എന്നും വി.ഡി സതീശൻ വ്യക്തമാക്കി.
Story Highlight: vd satheesan b unnikrishnan onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here