വിട്ടുവീഴ്ചയില്ല; കേരളത്തിൽ നിന്നെത്തുന്ന എല്ലാവർക്കും 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമെന്ന് കർണാടക
ക്വാറന്റീൻ നിബന്ധനയിൽ വിട്ടുവീഴ്ചയില്ലെന്ന് കർണാടക. കേരളത്തിൽ നിന്നെത്തുന്ന എല്ലാവർക്കും ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രണ്ട് ശതമാനത്തിൽ കൂടുതൽ ആളുകൾ കൊവിഡ് ബാധിതരാകുന്ന വിദ്യാഭ്യാസ, തൊഴിൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ വ്യക്തമാക്കി. കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കാത്ത കോലാറിലെ നഴ്സിംഗ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തുവെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. അറുപതോളം മലയാളി വിദ്യാർത്ഥികൾക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടക നിർബന്ധിത ക്വാറൻ്റീൻ ഏർപ്പെടുത്തുന്നത്. കേരളത്തിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നടപ്പാക്കണമെന്നാണ് വിദഗ്‌ധ സമിതിയുടെ ശുപാർശ. ഇവരെ ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്‌ധ സമിതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
Read Also : വാക്സിൻ ബുക്കിംഗ് ഇനി വാട്ട്സ് ആപ്പിലൂടെയും; എങ്ങനെ ചെയ്യാം ?
നിരവധി മലയാളികൾ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുമായി കർണാടകയിൽ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നത്. കേരളത്തിൽ ശരിയായ നിലയിൽ കൊവിഡ് പരിശോധന നടക്കുന്നില്ലെന്നാണ് വിദഗ്‌ധ സമിതിയുടെ കണ്ടെത്തൽ.
കേരളത്തിൽ നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർ കർണാടകയിൽ പോസിറ്റീവാകുന്ന അവസ്ഥയിൽ നിർബന്ധിത ക്വാറൻ്റൈൻ അല്ലാതെ മറ്റ് മാർഗമില്ലെന്നാണ് വിദഗ്‌ധ സമിതിയുടെ ശുപാർശയിൽ പറയുന്നത്. കേരളത്തിൽ നിന്നും എത്തുന്നവർ ഏഴ് ദിവസത്തിന് ശേഷം നെഗറ്റീവ് ഫലം വരുന്നത് വരെ സർക്കാർ കേന്ദ്രങ്ങളിൽ തുടരണമെന്നും ശുപാർശയിലുണ്ട്.
Story Highlight: karnataka mandates quarantine kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here