പാരാലിമ്പിക്സ്; ബാഡ്മിന്റണിൽ സുഹാസ് യതിരാജിനു വെള്ളി
ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് 18ആം മെഡൽ. ബാഡ്മിൻ്റണിലൂടെ സുഹാസ് യതിരാജാണ് ഇന്ത്യക്ക് അടുത്ത മെഡൽ സമ്മാനിച്ചത്. പുരുഷന്മാരുടെ വ്യക്തിഗത എസ്എൽ4 വിഭാഗത്തിലെ സ്വർണ മെഡൽ പോരിൽ ഫ്രാൻസിൻ്റെ ടോപ്പ് സീഡ് താരം ലൂക്കാസ് മസുറിനോട് കീഴടങ്ങിയ താരം വെള്ളിമെഡൽ നേടുകയായിരുന്നു. എതിരാളി ടോപ്പ് സീഡ് താരമാണെങ്കിലും മൂന്ന് സെറ്റ് നീണ്ട മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ചവച്ചാണ് യതിരാജ് കീഴടങ്ങിയത്. ആദ്യ സെറ്റ് സ്വന്തമാക്കാൻ ഇന്ത്യൻ താരത്തിനു കഴിഞ്ഞു. എന്നാൽ അടുത്ത രണ്ട് സെറ്റുകൾ തിരിച്ചുപിടിച്ച് ലൂക്കാസ് സ്വർണം നേടുകയായിരുന്നു. സ്കോർ 21-15, 17-21, 15-21. (paralympics badminton india silver)
എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിൽ ഇന്ത്യ ടോക്യോ പാരാലിമ്പിക്സിലെ നാലാം സ്വർണം കുറിച്ചിരുന്നു. ബ്രിട്ടണിൻ്റെ ഡാനിയൽ ബെഥലിനെ കീഴടക്കി പ്രമോദ് ഭാഗത് ആണ് ഇന്ത്യക്കായി സുവർണ നേട്ടം കുറിച്ചത്. സ്കോർ 21-14, 21-17. ഈയിനത്തിൽ വെങ്കലവും ഇന്ത്യക്ക് തന്നെയാണ്. ജപ്പാൻ്റെ ദൈസുക്കെ ഫുജിഹാരയെ 22-20, 21-13 എന്ന സ്കോറുകൾക്ക് കീഴടക്കി മനോജ് സർക്കാർ ആണ് ഇന്ത്യക്കായി വെങ്കലം നേടിയത്. പാരാലിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇക്കുറി ബാഡ്മിൻ്റൺ നടന്നത്. അതുകൊണ്ട് തന്നെ ഈയിനത്തിലെ ആദ്യ മെഡലുകൾ നേടിയ താരങ്ങളെന്ന റെക്കോർഡും ഇന്ത്യൻ താരങ്ങൾ കുറിച്ചു.
Read Also : പാരാലിമ്പിക്സ്; അവനി ലേഖര സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും
ലോക ഒന്നാം നമ്പർ താരമായ പ്രമോദും രണ്ടാം നമ്പർ താരമായ ബെഥലും തമ്മിലുള്ള പോരാട്ടത്തിൽ ആധികാരികമായാണ് ഇന്ത്യൻ താരം വിജയിച്ചത്. രണ്ട് സെറ്റുകളിലും തുടക്കത്തിൽ ലീഡെടുത്ത ബെഥലിനെ പിന്നീട് തുടർച്ചയായി പോയിൻ്റുകൾ സ്വന്തമാക്കിയ പ്രമോദ് അനായാസം കീഴടക്കുകയായിരുന്നു. മനോജ് സർക്കാർ ആവട്ടെ ആദ്യ സെറ്റ് ജപ്പാൻ താരത്തിൻ്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ കൂടുതൽ ആധികാരികത കാണിച്ച താരം സെറ്റും ഗെയിമും സ്വന്തമാക്കുകയായിരുന്നു.
ഇന്നലെ അമ്പെയ്ത്തിൽ ഹർവിന്ദർ സിംഗ് ആണ് ഇന്ത്യക്കായി വെങ്കല മെഡൽ നേടിയിരുന്നു. പാരാലിമ്പിക്സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. കൊറിയയുടെ എംഎസ് കിമ്മിനെയാണ് ഹർവിന്ദർ കീഴടക്കിയത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശജനകമായ മത്സരത്തിൽ 6-5 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം.
Story Highlight: paralympics badminton india silver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here