ഇറ്റലിക്കും ജർമ്മനിക്കും തകർപ്പൻ ജയം; ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന സമനില
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇറ്റലിക്കും ജർമ്മനിക്കും വമ്പൻ ജയം. മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്ക് ഇറ്റലി ലിത്വാനിയയെ കീഴടക്കിയപ്പോൾ ഐസ്‌ലൻഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ജർമ്മനി പരാജയപ്പെടുത്തിയത്. അതേസമയം, പോളണ്ടിനെതിരെ ഇംഗ്ലണ്ട് ഞെട്ടിക്കുന്ന സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. (italy germany won england)
അനായാസമായിരുന്നു അസൂറിപ്പടയുടെ ജയം. 11 ആം മിനിട്ടിൽ മോയിസെ കീനിലൂടെ തുടങ്ങിയ ഗോൾ വേട്ട 54ആം മിനിട്ടിൽ ജിയോവാനി ഡി ലൊറേൻസോയിലൂടെ അവസാനിപ്പിച്ചു. കീൻ 29ആം മിനിട്ടിൽ ഒരിക്കൽ കൂടി സ്കോർ ചെയ്ത് ഇരട്ട ഗോളുകൾ നേടി. ജിയകാമോ റാസ്പഡോറിയാണ് മറ്റൊ ഗോൾ സ്കോറർ. 24ആം മിനിട്ടിലായിരുന്നു ഗോൾ. 14ആം മിനിട്ടിൽ എഡ്ഗർ ഉട്കസ് നേടിയ സെൽഫ് ഗോളായിരുന്നു ഇറ്റലിയുടെ അഞ്ചാം ഗോൾ. ജയത്തോടെ തുടർച്ചയായ 37 ആം മത്സരത്തിലും പരാജയമറിയാതെ കുതിക്കുകയാണ് ഇറ്റലി. തുടർ സമനിലകൾക്ക് ശേഷമാണ് ലോകകപ്പ് യോഗ്യതാ ഘട്ടത്തിൽ ഇറ്റലി ജയം നേടുന്നത്. ഗ്രൂപ്പ് സിയിൽ 14 പോയിൻ്റുകളുള്ള ഇറ്റലി ഒന്നാം സ്ഥാനത്താണ്.
Read Also : മെംഫിസ് ഡിപായ്ക്ക് ഹാട്രിക്ക്; ഹോളണ്ടിന് തകർപ്പൻ ജയം; പോർച്ചുഗലിനും ജയം
സെർജ് ഗനാബ്രി, അൻ്റോണിയോ റൂഡിഗർ, ലിറോയ് സാനെ, ടിമോ വെർണർ എന്നിവരാണ് ജർമ്മനിയുടെ ഗോൾ സ്കോറർമാർ. നാലാം മിനിട്ടിൽ ഗനാബ്രിയിലൂടെ ഗോൾ വേട്ട ആരംഭിച്ച ജർമ്മനി 24ആം മിനിട്ടിൽ റൂഡിഗറിലൂടെ ലീഡ് വർധിപ്പിച്ചു. സാനെ 56ആം മിനിട്ടിലും വെർണർ 88ആം മിനിട്ടിലും നേടിയ ഗോളുകളോടെയാണ് അവർ കളി അവസാനിപ്പിച്ചത്. 15 പോയിൻ്റുകളുമായി ഗ്രൂപ്പ് ജെയിൽ ഒന്നാമതാണ് ജർമ്മനി.
അതേസമയം, പോളണ്ടിനെതിരെ സമനില വഴങ്ങേണ്ടി വന്നത് ഇംഗ്ലണ്ടിനു തിരിച്ചടിയായി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 72ആം മിനിട്ട് വരെ ഇംഗ്ലണ്ട് ആക്രമണങ്ങളെ തടഞ്ഞുനിർത്താൻ പോളണ്ടിനു കഴിഞ്ഞെങ്കിലും ഹാരി കെയിനിലൂടെ യൂറോ കപ്പ് റണ്ണേഴ്സ് അപ്പ് ലീഡെടുത്തു. ഇഞ്ചുറി ടൈം വരെ ഒരു ഗോളിനു മുന്നിൽ നിന്ന ഇംഗ്ലണ്ടിനെ 92ആം മിനിട്ടിൽ നേടിയ ഗോളിലൂടെ ഡാമിയൻ സിമാൻസ്കി ഞെട്ടിക്കുകയായിരുന്നു. ഗ്രൂപ്പ് ഐയിൽ 16 പോയിൻ്റുമായി ഇംഗ്ലണ്ട് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
Story Highlight: italy germany won england drew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here