കെ.സി വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കിയെന്ന് വ്യാജ പ്രചരണം

(Updated (15-09-2021) at 7.32)
കോൺഗ്രസ് നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കി എന്നത് വ്യാജ പ്രചരണം. ഇന്നലെയാണ് ഈ വ്യാജ പ്രചരണം പുറത്ത് വന്നത്. വാർത്തയിൽ പറയും പോലെ കെ.സി വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കിയില്ല, അതൊരു വ്യാജ വാർത്തയായിരുന്നു. വർക്കല നെടുമങ്ങാട് യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ മരവിപ്പിച്ച നടപടി റദ്ദ് ചെയ്യണമെന്ന് മാത്രമാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. മറിച്ചുള്ള വാർത്തകൾ എല്ലാം തെറ്റാണെന്ന് അറിയിക്കുന്നു.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് സുധീർഷാ പാലോട് ഈ വാർത്ത നിഷേധിച്ചു കൊണ്ട് ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഈ വാർത്ത തെറ്റാണെന്നും ഇങ്ങനെയൊരു ചർച്ചയോ തീരുമാനമോ ജില്ലാ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. വർക്കല, നെടുമങ്ങാട് അസംബ്ലി ഭാരവാഹികളുടെ ലിസ്റ്റ് മരവിപ്പിച്ച നടപടി റദ്ദ് ചെയ്യണമെന്ന് മാത്രമാണ് ജില്ലാ കമ്മിറ്റി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും യൂത് കോൺഗ്രസ് വാർത്താകുറിപ്പിൽ അറിയിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട്.
Read Also : സംസ്ഥാനത്തിന് 14.25 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി
അതേസമയം, വർക്കല നെടുമങ്ങാട് യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ മരവിപ്പിച്ച് ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തെ മറികടന്ന് തീരുമാനങ്ങൾ എടുക്കുന്നതിൽ ഒരു വിഭാഗം അതൃപ്തി അറിയിച്ചു. യൂത്ത് കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. താഴെത്തട്ടിലേക്ക് കെ.സി. വേണുഗോപാൽ ഇടപെടുന്നത് അനുചിതമാണെന്നും പരാതി.
ഡി.സി.സി പ്രസിഡൻറ് നിയമന വിവാദത്തിൽ സംസ്ഥാന കോൺഗ്രസ് ആടിയുലയുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ മകൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി ദേശീയ നേതൃത്വം നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. പ്രതിഷേധത്തിനിടെ കേരളത്തിലെ വക്താക്കളുടെ നിയമനം അഖിലേന്ത്യ പ്രസിഡൻറ് ബി.ശ്രീനിവാസ് ഉടൻ ഇടപെട്ട് മരവിപ്പിച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല.
ഡി.സി.സി പ്രസിഡൻറ് നിയമനത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന കെ.സി. വേണുഗോപാലിനെ തന്നെയാണ് ഇക്കാര്യത്തിലും എ, ഐ ഗ്രൂപ്പുകൾ ആരോപണത്തിൻറെ മുൾമുനയിൽ നിർത്തുന്നത്. ഡി.സി.സി പ്രസിഡൻറ് നിയമനവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയെ തള്ളിപ്പറഞ്ഞതിനുള്ള പ്രതിഫലമായാണ് കെ.സി. വേണുഗോപാൽ തിരുവഞ്ചൂരിൻറെ മകന് നേരിട്ട് നിയമനം നൽകിയതെന്നാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ ആരോപണം.
Read Also : ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ ശക്തമാക്കും; സ്‌കൂളുകൾ അധികം വൈകാതെ തുറക്കുമെന്ന് മുഖ്യമന്ത്രി
കേരളത്തിലെ മുഴുവൻ സംഘടന കാര്യങ്ങളിലും കെ.സി. വേണുഗോപാൽ അനാവശ്യമായി കൈകടത്തുന്നു എന്ന കടുത്ത പരാതി ശക്തമായി ഉയർത്താനാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ തീരുമാനം. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിൻറെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും ചുമലിൽ കെട്ടിവച്ച് ഇരുവരെയും ദുർബ്ബലരാക്കാനുള്ള ശ്രമങ്ങളെ സംയുക്തമായി ചെറുക്കാനാണ് ഇരു ഗ്രൂപ്പുകളുടെയും തീരുമാനം.
Story Highlight: Youth Congress against KC Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here