സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് നൽകിയിട്ടില്ല, ഫേസ്ബുക്കിൽ ഫോർവേഡ് ചെയ്ത് കിട്ടിയ ചിത്രമാണ് അയച്ച് കൊടുത്തത് : അഹമ്മദ്

സെയ്തലവിക്ക് ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് നൽകിയിട്ടില്ലെന്ന് അഹമ്മദ്. ഫേസ്ബുക്കിൽ തനിക്ക് ഫോർവേഡ് ചെയ്ത് കിട്ടിയ ചിത്രമാണ് അയച്ച് കൊടുത്തത്. കുറേ പേർക്ക് താൻ ഈ ചിത്രം അയച്ചുകൊടുത്തിട്ടുണ്ടെന്നും, അക്കൂട്ടത്തിലൊരാളാണ് സെയ്തലവിയെന്നും അഹമ്മദ് പറയുന്നു. താൻ സെയ്തലവിയെ ചതിച്ചിട്ടില്ലെന്നും അഹമ്മദ് ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെ 4.36 നാണ് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് അയച്ചതെന്നും തമാശയ്ക്ക് അയച്ചുകൊടുത്തതാണെന്നും അഹമ്മദ് വ്യക്തമാക്കി. ( ahammed against saithalavi )
വയനാട് നാലാം മൈൽ സ്വദേശി അഹമ്മദ് തന്നെ വഞ്ചിച്ചെന്ന് സെയ്തലവി. താൻ എടുത്ത ടിക്കറ്റിനാണ് ഓണം ബമ്പർ ഒന്നാം സമ്മാനമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും ഇതുവരെ തിരുത്തി പറയാൻ തയ്യാറായിട്ടില്ലെന്നും സെയ്തലവി പറഞ്ഞു. ഇതിന് പിന്നാലെയാണ് മറുപടിയുമായി അഹമ്മദ് രംഗത്തെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി ഓണം ബമ്പര്‍ അടിച്ചുവെന്ന അവകാശ വാദവുമായി രംഗത്തെത്തുന്നത്. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്തുവഴിയാണ് സെയ്തലവി ടിക്കറ്റെടുത്തത്. ബന്ധുക്കള്‍ ഉടന്‍ ലോട്ടറി ഏജന്‍സിയില്‍ എത്തുമെന്ന് സെയ്തലവി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.
എന്നാൽ യഥാർത്ഥ സമ്മാനർഹൻ കൊച്ചി മരട് സ്വദേശി ജയപാലനാണ്. സമ്മാനാർഹമായ ടിക്കറ്റ് ജയപാലൻ ബാങ്കിൽ സമർപ്പിച്ചുകഴിഞ്ഞു. ഓട്ടോ ഡ്രൈവറാണ് ജയപാലൻ.
കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്ന് വില്‍പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്.
Read Also : അഹമ്മദ് വഞ്ചിച്ചു, ഇതുവരെ തിരുത്തി പറയാൻ തയ്യാറായിട്ടില്ല : സെയ്തലവി
300 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിന്റെ വില. 12 കോടി രൂപയാണ് തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. 2019 മുതലാണ് ബമ്പർ സമ്മാന തുക 12 കോടി രൂപയാക്കിയത്.
രണ്ടാം സമ്മാനമായി ആറു പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.
ഒന്നാം സമ്മാനം ലഭിച്ചാൽ വിജയിയുടെ കൈയിൽ എത്ര കിട്ടും ?
12 കോടി രൂപയിൽ നിന്ന് ഏജൻസി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജൻസി കമ്മീഷൻ. ഏജൻസി കമ്മീഷൻ കഴിഞ്ഞ് ബാക്കിവരുന്ന തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും.
1.20 കോടി രൂപ ഏജൻസി കമ്മീഷനായും ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപ ആദായ നികുതിയായും പോലും. ഇതു രണ്ടും കുറച്ച് ബാക്കി വരുന്ന 7 കോടിയോളം രൂപയാകും സമ്മാനാർഹന് ലഭിക്കുക.
ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന പരമാവധി ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. 54 ലക്ഷം ടിക്കറ്റുകള്‍ ആകെ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.
Story Highlights : ahammed against saithalavi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here