‘ഭാര്യ വേദനകൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് പദ്ധതിയിട്ടു’: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

സൂരജിനെ പോലെയൊരു ക്രിമിനലിനെ പരിചയപ്പെടുന്നത് അഭിഭാഷകവൃത്തിയിലാദ്യമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ട്വന്റിഫോറിനോട് പറഞ്ഞു. ഭാര്യ വേദനകൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് പദ്ധതിയിട്ടുവെന്നും എല്ലാ ഘട്ടത്തിൽ സൂരജ് നിർവികാരനോ ഒരേ ഭാവത്തോടെയോ ആയിരുന്നുവെന്നും ജി. മോഹൻരാജ് പറഞ്ഞു. ( special public prosecutor about uthra )
വ്യക്തിയെന്ന നിലയിലുള്ള വിവാദങ്ങളല്ല സമൂഹത്തിനു വേണ്ടിയുള്ള വാദങ്ങളാണ്‌കോടതിയിൽ ഉന്നയിച്ചത്. കേസിലെ പ്രത്യേക സാഹചര്യം പരിഗണിക്കുമ്പോൾ വധശിക്ഷ നൽകേണ്ടതും ലഭിക്കാവുന്നതുമായ കേസാണിതെന്നും ഒരു ഘട്ടത്തിലും വാദത്തിന് കോടതിയിൽ ബുദ്ധിമുട്ടുണ്ടായില്ലെന്നും മോഹൻരാജ് പറഞ്ഞു.
അന്വേഷണസംഘത്തിന് പ്രത്യേക അഭിനന്ദനം വേണമെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പറഞ്ഞു. കേരള പൊലീസിന്റെ പ്രൊഫഷണലിസത്തിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമാണ് കേസെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ട്വന്റിഫോറിനോട് പറഞ്ഞു.
ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോഴാണ് വിധി എത്തിയത്. 87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകൾ ഇത്രയുമാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂർഖൻ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിർണായകമായി.
റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായി. കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവർത്തിച്ചു പറഞ്ഞു. സർക്കാർ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹൻരാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.
2020 മെയ് ആറിനാണ് മൂർഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യിൽ നിന്നാണ് ഇയാൾ പാമ്പിനെ വാങ്ങിയത്. ഏപ്രിൽ മാസത്തിൽ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യിൽ നിന്നും പ്രതി മൂർഖനെ വാങ്ങുകയായിരുന്നു. തുടർച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Story Highlights : special public prosecutor about uthra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here