സ്കൂൾ തുറക്കൽ; നടപടികൾ 27 ന് പൂർത്തിയാക്കണം; നവംബർ 1ന് പ്രവേശനോത്സവം: മന്ത്രി വി ശിവൻകുട്ടി
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പു വരുത്തി എ.ഇ.ഒ, ഡി.ഇ.ഒ വഴി റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകൾ പൂർണ്ണമായി ശുചീകരിച്ചുവെന്നും ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നും ഉറപ്പു വരുത്തണം. സ്കൂളുകളിൽ സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഉണ്ടായിരിക്കണം. അധ്യാപകർക്ക് ഓരോ ക്ലാസിന്റെയും ചുമതല നൽകണം.
27ന് പി.ടി.എ യോഗം ചേർന്ന് ക്രമീകരണം വിലയിരുത്തണം. ഉച്ച ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം. കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ഒരു സ്കൂളിൽ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്തണം.
പ്രവേശനോത്സവം
കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വിദ്യാർത്ഥികളെ വരവേൽക്കാൻ ഓരോ സ്കൂളിലും സംവിധാനമുണ്ടാകണം. സ്കൂളിന്റെ പ്രധാന കവാടത്തിൽ നിന്ന് അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും കുട്ടികളെ വരവേൽക്കണം.
27ന് പി.ടി.എയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ ചെറിയ യോഗങ്ങൾ ചേരണം. 27ന് തന്നെ സ്കൂളിൽ ഹെൽപ്പ് ലൈൻ സജ്ജമാക്കുകയും ഇതിന്റെ മേൽനോട്ടത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ ചുമതലപ്പെടുത്തുകയും വേണം. സ്കൂൾ നിൽക്കുന്ന പരിധിയിൽപ്പെട്ട പൊലീസ് സ്റ്റേഷനുമായി ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ആശയവിനിമയം നടത്തണം.
സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്കൂളിൽ പഠിപ്പിക്കാൻ ആകുമോ എന്ന് പരിശോധിക്കണം.
അക്കാദമിക മാർഗരേഖ
അക്കാദമിക മാർഗരേഖ രണ്ടുദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. സ്കൂളിന്റെ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖ ആകുമിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here