ബിഎസ്എഫിന്റെ അധികാര പരിധി നീട്ടല്‍; പഞ്ചാബ് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ബിജെപി ബഹിഷ്‌കരിക്കും

ബിഎസ്എഫിന്റെ അധികാര പരിധി നീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പഞ്ചാബ് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് ബിജെപി. ബിഎസ്ഫും സംസ്ഥാന പൊലീസും തമ്മില്‍ സംഘര്‍ഷങ്ങളോ മറ്റുപ്രശ്‌നങ്ങളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സര്‍വകക്ഷി യോഗം ബഹിഷ്‌കരിക്കുന്നത്.
‘ ബിഎസ്എഫ് കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്ന ഒരു വിഷയമാണ്. ബിഎസ്എഫിനൊപ്പം സംസ്ഥാന പൊലീസിനും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും തെരച്ചിലുകള്‍ നടത്താനും കഴിയും. ബിഎസ്എഫിന്റെ അധികാരപരിധി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് മനോരഞ്ജന്‍ കാലിയ പറഞ്ഞു.
ബിഎസ്എഫും സംസ്ഥാന പൊലീസും തമ്മില്‍ സംഘര്‍ഷമില്ലെന്ന് പറഞ്ഞ കാലിയ തെരച്ചിലില്‍ പിടിച്ചെടുത്ത വസ്തുക്കള്‍ പൊലീസിന് കൈമാറുമെന്നും പറഞ്ഞു. അതിനിടെ ബിഎസ്ഫിന്റെ അധികാര പരിധി സംബന്ധിച്ച വിഷയം കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ ആരോപിച്ചു.
‘ദേശീയ സുരക്ഷയില്‍ ബിജെപി ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ബിഎസ്എഫ് അധികാര പരിധി രാഷ്ട്രീയ വിഷയമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നത്. ഒക്ടോബര്‍ 13ന് ഇന്ത്യ-പാകിസ്താന്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികളിലെ, ഇന്ത്യന്‍ മേഖലയില്‍ നിന്ന് 15 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉള്ളിലേക്കുവരെ തെരച്ചില്‍ നടത്താനും പ്രതികളെ പിടികൂടാനും ആഭ്യന്തര മന്ത്രാലയം ബിഎസ്എഫിന് അധികാരം നല്‍കിയിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ബിഎസ്എഫിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനും കള്ളക്കടത്ത് തടയാനുമാണിത് എന്ന നിലപാടാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചത്.
Read Also : ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തൽ; കോൺഗ്രസിന്റെ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ
അതിനിടെ പഞ്ചാബ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ പ്രകടന പത്രികയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മനോരഞ്ജന്‍ കാലിയ ആവശ്യപ്പെട്ടു.
Story Highlights : bsf jurisdiction, panjab congress, bjp, all party meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here