തകർപ്പൻ ബൗളിംഗുമായി ന്യൂസീലൻഡ്; സെമിയിലേക്ക് 125 റൺസ് വിജയലക്ഷ്യം

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ന്യൂസീലൻഡിന് 125 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 124 റൺസ് നേടി. ഉജ്ജ്വല ബൗളിംഗ് പ്രകടനം കാഴ്ചവച്ച കിവീസ് ബൗളർമാർ അഫ്ഗാനെ പിടിച്ചുകെട്ടുകയായിരുന്നു. 48 പന്തുകളിൽ 73 റൺസെടുത്ത നജീബുള്ള സദ്രാൻ ആണ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. സദ്രാൻ മാത്രമേ അഫ്ഗാനായി പൊരുതിയുള്ളൂ കിവീസിനായി ട്രെൻ്റ് ബോൾട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. (afghanistan innings newzealand t20)
മോശം തുടക്കമാണ് അഫ്ഗാനു ലഭിച്ചത്. ന്യൂസീലൻഡ് പേസർമാർ കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞതോടെ അഫ്ഗാൻ്റെ സ്കോറിംഗ് ബുദ്ധിമുട്ടിലായി. പവർപ്ലേയ്ക്കുള്ളിൽ തന്നെ ആദ്യ മൂന്ന് നമ്പറിലുള്ള താരങ്ങൾ കൂടാരം കയറി. മുഹമ്മദ് ഷഹ്‌സാദ് (4), ഹസ്റത്തുള്ള സസായ് (2), റഹ്മതുള്ള ഗുർബാസ് (6) എന്നിങ്ങനെയായിരുന്നു ഇവരുടെ സ്കോറുകൾ. യഥാക്രമം, മിൽനെ, ബോൾട്ട്, സൗത്തി എന്നിവരാണ് ഇവരെ പുറത്താക്കിയത്.
Read Also : നിർണായക മത്സരത്തിൽ അഫ്ഗാൻ ബാറ്റ് ചെയ്യും; മുജീബ് ടീമിൽ
നാലാം വിക്കറ്റിൽ ഗുൽബദിൻ നെയ്ബും നജീബുള്ള സദ്രാനും ചേർന്ന കൂട്ടുകെട്ട് അഫ്ഗാനെ വമ്പൻ തകർച്ചയിൽ നിന്ന് കരകയറ്റി. 37 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. മിച്ചൽ സാൻ്റ്നറെ തിരഞ്ഞുപിടിച്ച് ആക്രമിച്ച സദ്രാൻ വേഗത്തിലാണ് സ്കോർ ചെയ്തത്. നെയ്ബ് സദ്രാന് പിന്തുണ നൽകി. 10ആം ഓവറിൽ നെയ്ബ് (15) ഇഷ് സോധിക്ക് മുന്നിൽ വീണു.
ആറാം നമ്പറിൽ ക്രീസിലെത്തിയ ക്യാപ്റ്റൻ മുഹമ്മദ് നബിയും സദ്രാന് പിന്തുണ നൽകി. 33 പന്തുകളിൽ സദ്രാൻ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ചില കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ സദ്രാൻ അഫ്ഗാനെ മാന്യമായ സ്കോറിലേക്ക് നയിച്ചു. 59 റൺസ് നീണ്ട അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവിൽ നബി (14) മടങ്ങി. സൗത്തിക്കായിരുന്നു വിക്കറ്റ്. പിന്നാലെ സദ്രാനെ (73) പുറത്താക്കിയ ബോൾട്ട് അഫ്ഗാനെ വീണ്ടും സമ്മർദ്ദത്തിലാക്കി. കരിം ജന്നത്തിനെയും (2) ബോൾട്ട് വീഴ്ത്തി. അവസാന പന്തിൽ റാഷിദ് ഖാനെ (3) ജിമ്മി നീഷം മടക്കി അയച്ചു.
Story Highlights : afghanistan innings newzealand t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here