ടി-20 റാങ്കിംഗ്: രാഹുലിനെ പിന്തള്ളി റിസ്‌വാൻ; സാമ്പയ്ക്കും നേട്ടം

ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. ബാറ്റർമാരുടെ റാങ്കിംഗിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള ഇന്ത്യൻ താരം ലോകേഷ് രാഹുലിന് റാങ്കിംഗിൽ ഇടിവ് സംഭവിച്ചു. അഞ്ചാം സ്ഥാനത്തായിരുന്ന രാഹുലിനെ പിന്തള്ളി പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ആ സ്ഥാനത്തെത്തി. രാഹുൽ ആറാം സ്ഥാനത്തേക്കിറങ്ങി. ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി എട്ടാം സ്ഥാനത്താണ്. ഇന്ത്യയിൽ നിന്ന് മറ്റൊരു താരവും ആദ്യ പത്തിൽ ഇല്ല. (t20 ranking rahul rizwan)
പാക് ക്യാപ്റ്റൻ ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 839 ആണ് അസമിൻ്റെ റേറ്റിംഗ്. 805 റേറ്റിംഗുള്ള ഇംഗ്ലണ്ടിൻ്റെ ഡേവിഡ് മലാൻ രണ്ടാമതുണ്ട്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം (796 റേറ്റിംഗ്), ന്യൂസീലൻഡ് ബാറ്റർ ഡെവോൺ കോൺവേ (747 റേറ്റിംഗ്) എന്നിവരാണ് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിൽ. അഞ്ചാം സ്ഥാനത്തുള്ള റിസ്‌വാന് 742 റേറ്റിംഗും ആറാമതുള്ള രാഹുലിന് 727 റേറ്റിംഗും ഉണ്ട്. കഴിഞ്ഞ ആഴ്ചയാണ് അഞ്ചാം സ്ഥാനത്തായിരുന്ന കോലി എട്ടാം സ്ഥാനത്തേക്കിറങ്ങിയത്.
Read Also : ടി-20 പരമ്പരയിൽ നിന്ന് കെയിൽ ജമീസണ് വിശ്രമം അനുവദിച്ചു
ബൗളർമാരുടെ റാങ്കിങ്ങിൽ ഓസീസ് സ്പിന്നർ ആദം സാമ്പ മൂന്നാം സ്ഥാനത്തെത്തി. 725 ആണ് സാമ്പയുടെ റേറ്റിംഗ്. ശ്രീലങ്കൻ താരം വനിണ്ടു ഹസരങ്കയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ തബ്രീസ് ഷംസി രണ്ടാമതുണ്ട്. യഥാക്രമം 797, 784 എന്നിങ്ങനെയാണ് ഇവരുടെ റേറ്റിംഗ്. ഓൾ റൗണ്ടറുമാരുടെ റാങ്കിങ്ങിൽ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസൻ ആണ് രണ്ടാം സ്ഥാനത്ത്.
അതേസമയം, ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി-20 പരമ്പര ഇന്ന് മുതൽ ആരംഭിക്കും. രാത്രി 7.30ന് ജയ്പൂരിലെ സാവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. നവംബർ 19ന് റാഞ്ചി ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടാം മത്സരവും 21ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്നാം മത്സരവും നടക്കും.
Story Highlights: t20 ranking rahul rizwan zampa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here