പൊതുമരാമത്ത് പൂർണ്ണമായും ഇ-ഓഫീസിലേക്ക്; സുതാര്യത ഉറപ്പ് വരുത്തും; മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് പൂര്‍ണ്ണമായും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ സംവിധാനം നടപ്പിലാക്കും. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന പി ഡബ്ല്യു ഡി മിഷൻ ടീം യോഗത്തിലാണ് തീരുമാനം.
വകുപ്പിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് സംവിധാനമെന്ന് മന്ത്രി പറഞ്ഞു.സംവിധാനത്തിലൂടെ ഫയൽ നീക്കത്തിൽ സുതാര്യത ഉറപ്പുവരുത്തുവാൻ കഴിയും. വകുപ്പിനെ പേപ്പർ രഹിതമാക്കുവാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി അറിയിച്ചു.
സെക്ഷൻ ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ ഇ-ഓഫീസിന് കീഴിലാകും. ചീഫ് എഞ്ചിനീയർ ഓഫീസ് മുതൽ സെക്ഷൻ ഓഫീസ് വരെ ഒരു സോഫ്റ്റ് വെയറാണ് നിലവിൽ വരിക. അടിയന്തരമായി തീരുമാനമെടുക്കേണ്ട ഫയലുകളിൽ വേഗത്തിൽ തീരുമാനമെടുക്കാനാകും. ഫയലുകൾ തപാലിൽ അയക്കുന്നതിനുള്ള സമയം ലാഭിക്കാനാകും.
മറ്റു ജില്ലകളിലേക്കും സെക്ഷനുകളിലേക്കുമുള്ള ഫയൽ നീക്കത്തിന് സാധാരണയായി ദിവസങ്ങൾ എടുക്കും. ഇ- ഫയൽ സിസ്റ്റത്തിൽ ഇത് പൂർണ്ണമായും ഒഴിവാക്കാം. ഫയൽ നീക്കം ഉന്നത ഉദ്യോഗസ്ഥർക്ക് നീരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. എവിടെ എങ്കിലും തടസം നേരിട്ടാൽ അത് ഒഴിവാക്കാനായി ഉദ്യോഗസ്ഥർക്ക് ഇടപെടാനാകും. അനാവശ്യ കാലതാമസം ഒഴിവാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here