Advertisement

വസ്ത്രത്തിന് പുറത്തൂടെയുള്ള ലൈംഗിക ഉദ്ദേശത്തോടെയുള്ള സ്പർശനവും കുറ്റകരം : സുപ്രിംകോടതി

November 18, 2021
3 minutes Read
Sc against Bombay HC skin to skin verdict

വസ്ത്രത്തിന് പുറത്തൂടെയുള്ള ലൈംഗിക ഉദ്ദേശത്തോടെയുള്ള സ്പർശനവും കുറ്റകരമാണെന്ന് സുപ്രിംകോടതി. പോക്‌സോ ആക്ടിലെ സെക്ഷൻ ഏഴുമായി ബന്ദപ്പെട്ട് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ വിധി. വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിക്കുന്നത് ലൈംഗിക അതിക്രമമല്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ( Sc against Bombay HC skin to skin verdict )

പോക്‌സോ ആക്ടിലെ സെക്ഷൻ 7 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ (Skin to Skin Contact) മാറിടത്തിൽ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ പെടില്ലെന്നായിരുന്നു ജനുവരി 19 ന് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി. പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചു വരുത്തുകയും മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിയ്ക്കുകയും ചെയ്ത കേസിൽ പ്രതി സമർപ്പിച്ച അപ്പീൽ അനുവദിച്ചായിരുന്നു ഉത്തരവ്. പോക്‌സോ സെക്ഷൻ 7 പ്രകാരമുള്ള ലൈംഗിക അതിക്രമത്തിന് 35 വർഷം വരെയാണ് തടവുശിക്ഷ. ബോംബൈ ഹൈക്കോടതി ആരോപണ വിധേയനിൽ നിന്ന് പോക്‌സോ പ്രകാരമുള്ള കേസ് ഒഴിവാക്കുകയും ചെയ്തു.

ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ച് ഈ വിധിയിലെ കണ്ടെത്തലുകളാണ് ഇന്ന് അസാധുവാക്കിയത്. ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിയ്ക്കാതെ മാറിടത്തിൽ തൊടുന്നത് പോക്‌സോ പ്രകാരം കുറ്റകരം ആണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ലൈംഗിക ബന്ധത്തിലേർപ്പെടാതെ ലൈംഗികോദ്ദേശത്തോടെ നടത്തുന്ന എന്തും പീഡനത്തിന്റെ പരിധിയിൽ വരും. ശരീരം പരസ്പരം ചേരുക എന്നതിനർത്ഥം ചർമ്മം ചർമ്മത്തോടു ചേരുക എന്നത് മാത്രം അല്ലെന്ന് കോടതി വ്യക്തമാക്കി. ബോംബൈ ഹൈക്കോടതിയുടെ വിധി വിവിധ കേസുകളിൽ പ്രതികൾ അനുകൂല വാദമായി ഉപയോഗിച്ചിരുന്നു. പോക്‌സോ സെക്ഷൻ 7 സംബന്ധിച്ച് നിലനിന്ന ആശയ അവ്യക്തത ഇല്ലായ്മയ്ക്കും ഇന്നത്തെ സുപ്രിം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധിയോടെ പരിഹാരമായി.

Story Highlights: Sc against Bombay HC skin to skin verdict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top