ഗുളിക തൊണ്ടയിൽ കുടുങ്ങി; ഇതാണ് അവസാനമെന്ന് കരുതിയതായി ബെൻ സ്റ്റോക്സ്

മാനസികാരോഗ്യത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ആഷസ് ടെസ്റ്റ് പരമ്പരയിലൂടെ ക്രിക്കറ്റ് പിച്ചിലേക്ക് തിരികെയെത്തുകയാണ്. താരം ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഈ സമയത്തിൽ നടന്ന ഭയപ്പെടുത്തുന്ന ഒരു അനുഭവത്തെപ്പറ്റി താരം കഴിഞ്ഞ ദിവസം വിശദീകരിച്ചു. ഗുളിക തൊണ്ടയിൽ കുരുങ്ങിയെന്നും ഇതാണ് അവസാനമെന്ന് കരുതിയെന്നും സ്റ്റോക്സ് ഡെയിലി മിററിലെ കോളത്തിൽ കുറിച്ചു.
“സാധാരണ ഒരു ഗുളികയായിരുന്നു. അത് ശ്വാസകോശനാളത്തിൽ കുരുങ്ങി. എനിക്ക് ശ്വാസം മുട്ടി. ഇതാണ് അവസാനമെന്ന് ഞാൻ കരുതി. സാധാരണ തൊണ്ടയിലെന്തെങ്കിലും കുടുങ്ങുമ്പോൾ ആരെങ്കിലും നമ്മളെ സഹായിക്കാനുണ്ടാവും. എന്നാൽ, മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു. എനിക്ക് ശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒടുവിൽ ചുമച്ച് ഗുളിക പുറത്തുചാടി.”- സ്റ്റോക്സ് കുറിച്ചു.
ഇതൊക്കെ കഴിഞ്ഞ് നെറ്റ്സിൽ പരിശീലിക്കവെ കയ്യിൽ പന്തുകൊണ്ടത് കടുത്ത വേദനയുണ്ടാക്കി എന്നും സ്റ്റോക്സ് കുറിച്ചു. കൈയ്ക്ക് പൊട്ടലുണ്ടെന്ന് താൻ കരുതി. പക്ഷേ, പിന്നീട് വേദന കുറഞ്ഞു. പൊട്ടൽ ഇല്ലെന്ന് ഫിസിയോ അറിയിക്കുകയും ചെയ്തു എന്നും സ്റ്റോക്സ് പറഞ്ഞു.
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബെൻ സ്റ്റോക്സ് മാനസിക ആരോഗ്യം കണക്കിലെടുത്തുകൊണ്ട് ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാലത്തേക്ക് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചത്. തുടർന്ന് നടന്ന ഐ പി എല്ലും ഇപ്പോൾ ഐസിസി ടി20 ലോകകപ്പും താരത്തിന് നഷ്ട്ടപെട്ടിരുന്നു. ഡിസംബർ 8 മുതലാണ് ആഷസ് ആരംഭിക്കുക.
Story Highlights : ben stokes frightening experiance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here