സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവേ; ആശങ്ക അറിയിച്ച് ഹൈക്കോടതി

സിൽവർ ലൈൻ പദ്ധതിക്കായി സർവേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം ഇപ്പോൾ നടക്കുന്ന സർവേയുടെ ലക്ഷ്യമെന്താണെന്നു മനസിലാകുന്നില്ലെന്ന് ഹൈക്കോടതി. സർവേ നിയമപ്രകാരമാണോ എന്നതിൽ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. ഡിവിഷൻ ബെഞ്ചിൽ അപ്പീലുള്ളതിനാൽ ഹർജി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കോടതിയുടെ കാര്യം ഇവിടെ പറയേണ്ടതില്ലെന്നു പറഞ്ഞ് നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. (silver line high court)
ഡിപിആറിന് മുമ്പ് ശരിയായ സർവേ നടത്തിയിരുന്നെങ്കിൽ, ഇപ്പോഴത്തെ സർവേയുടെ ആവശ്യമില്ലായിരുന്നു. സർക്കാർ നടപടികളുടെ കാര്യത്തിൽ ഇപ്പോഴും കോടതിയെ ഇരുട്ടിൽ നിർത്തുകയാണ്. നിയമപരമല്ലാത്ത സർവേ നിർത്തി വയ്ക്കാനായിരുന്നു കോടതി നിർദേശം. ജനങ്ങളെ ഭയപ്പെടുത്തരുതെന്നും വ്യക്തമാക്കിയ കോടതി പദ്ധതി നിയമപരമാണെങ്കിൽ ആരും എതിരാകില്ലെന്നും വിശദീകരിച്ചു.
Read Also : സിൽവർലൈനുമായി മുന്നോട്ട്; മുഖ്യമന്ത്രി പിണറായി വിജയൻ
സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. പദ്ധതിക്ക് അന്തിമ അനുമതി കേന്ദ്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി നടപ്പിലാക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. പദ്ധതിയുടെ പ്രാരംഭ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശ നാടുകളിലെ പുരോഗതിയും മാറ്റവും ആരെയും കൊതിപ്പിക്കുന്നതാണ്. സർക്കാരിനെ ജനം അധികാരത്തിൽ എത്തിക്കുന്നത് നാടിന്റെ വികസനത്തിനാണെന്നും അത് സർക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലേതു പോലുള്ള പുരോഗതിയിലേക്ക് നമ്മുടെ നാട് എന്നെത്തും എന്ന് ചിന്തിക്കുന്നവരാണ് പ്രവാസികൾ. എല്ലാം വികസനവും നേടി എന്ന് അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ ഹൈവേ വികസനം നടക്കില്ലെന്നായിരുന്നു പലരും ധരിച്ചിരുന്നത്. എന്നാൽ എല്ലാവരും ഈ പദ്ധതിയെ പിന്തുണക്കുകയാണുണ്ടായത്. ഗുജറാത്തിൽ നടപ്പാക്കിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി സംസ്ഥാനത്ത് ഉപേക്ഷിച്ചു പോയ ഒന്നായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ആളുകൾക്ക് അവബോധം നൽകിയതു കൊണ്ടാണ് പദ്ധതി നടപ്പിലായത്. വികസന കാര്യത്തിൽ നാട് ഒരുമിച്ചു നിൽക്കണം. മലയോര, തീരദേശ പാത വികസനവും മുന്നോട്ട് പോകണം മുഖ്യമന്ത്രി വിശദമാക്കി.
Story Highlights: silver line survey high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here