‘ഇഡിക്ക് മുന്നിൽ ഹാജരാകും, സത്യസന്ധമായി ഉത്തരം നൽകും’; സ്വപ്ന സുരേഷ്

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേന്ദ്ര ഏജൻസികളുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകും. ഔദ്യോഗികമായി ഇഡിയുടെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മൊഴി നൽകിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന പറഞ്ഞു.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിളിച്ചത് എന്തിനെന്ന് വ്യക്തമല്ല. നേരത്തെയുള്ള കേസിന്റെ ഭാഗമാണോ അതോ പുതിയ വെളിപ്പെടുത്തലാണോ കാരണമെന്ന് അറിയില്ല. മാധ്യമങ്ങളിലൂടെയാണ് മൊഴിയെടുക്കും എന്ന വിവരം അറിഞ്ഞത്. താൻ തെറ്റായ ഒന്നും പറഞ്ഞിട്ടില്ല. ശിവശങ്കറിനെയും പുസ്തകത്തെ കുറിച്ചുമാണ് ചോദിക്കുന്നതെങ്കിൽ അറിയുന്നത് എല്ലാം പറയും.
ഏത് ഏജൻസി ചോദിച്ചാലും സത്യം പറയും. അന്വേഷണ ഏജൻസിയോട് പൂർണമായും സഹകരിക്കും. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും സ്വപ്ന കൂട്ടിച്ചേർത്തു. ശിവശങ്കറിൻറെ പുസ്തകത്തെ കുറിച്ച് പറയാൻ വേണ്ടിയാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. പറഞ്ഞത് സത്യമായ കാര്യങ്ങൾ ആണെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.
സ്വർണ്ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നൽകിയത്. നാളെയാണ് സ്വപ്നയുടെ മൊഴി അന്വേഷണ ഏജൻസി രേഖപ്പെടുത്തുക. കസ്റ്റഡിയിലിരിക്കെ ശബ്ദ സന്ദേശം പുറത്തുവിട്ടത് എം ശിവശങ്കറിൻറെ നിർദ്ദേശപ്രകാരമാണെന്ന് സ്വപ്ന അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് പറയുന്നതായിരുന്നു സ്വപ്നയുടെ ശബ്ദ സന്ദേശം. ഇക്കാര്യത്തിൽ മൊഴി രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനാണ് ഇഡിയുടെ നീക്കം.
Story Highlights: will-appear-before-ed-swapna-suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here