റോയ് വയലാറ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിന്റേയും കൂട്ടാളികളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. തിങ്കളാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് പരാതിക്കാരിയെന്നും ഇവര്‍ മകളുമായി സ്വന്തം ഇഷ്ടപ്രകാരം ഹോട്ടലിലെത്തിയതാണെന്നുമാണ് പ്രതികള്‍ ഇന്ന് വാദിച്ചത്.
ഹോട്ടലുടമ റോയ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ ഒരു വിധി ഇന്ന് ഹൈക്കോടതിയില്‍ നിന്നുമുണ്ടാകുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്യമായ വാദങ്ങള്‍ കൂടാതെ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയാണ് കോടതി ചെയ്തത്. കൂടുതല്‍ വാദം കേള്‍ക്കാന്‍ കോടതിക്ക് സമയമില്ലാത്ത പശ്ചാത്തലത്തിലാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചത്.
പരാതിക്കാര്‍ തങ്ങളെ ഭീഷണിപെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞാണ് പോക്‌സോ കേസിലെ പ്രതികളായ റോയും ഷൈജു തങ്കച്ചനും അഞ്ജലിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
2021 ഒക്ടോബര്‍ 20ന് റോയ് വയലാറ്റിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍.
മോഡലുകളുടെ അപകട മരണത്തിന് ശേഷം ചിലര്‍ പ്രത്യേക ലക്ഷ്യത്തോടെ തന്നെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പോക്സോ കേസ് വന്നതെന്നും ഇതിനു പിന്നില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുമുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കൊച്ചിയിലെ നമ്പര്‍.18 ഹോട്ടല്‍ പീഡനക്കേസിലെ പരാതിക്കാരി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഹോട്ടലുടമ റോയ് വയലാറ്റിനെതിരായ പോക്സോ കേസിലെ പരാതിക്കാരിക്കെതിരെ ഒളിവിലുള്ള പ്രതി അഞ്ജലി ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നായിരുന്നു അഞ്ജലിയുടെ ആക്ഷേപം. എന്നാല്‍ ആരോപണം തള്ളിയ പരാതിക്കാരി അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
റോയ് വയലാറ്റിന്റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് പരാതിക്കാരികളായ അമ്മയും മകളും പറയുന്നത്. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദര്‍ എന്ന് തെറ്റിധരിപ്പിച്ച് തന്ത്രപൂര്‍വ്വം നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
Story Highlights: roy vayalatt high court bail hearing postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here