ഗവര്‍ണറുടേത് നാണംകെട്ട നടപടി; നയപ്രഖ്യാപനം കേള്‍ക്കാതിരിക്കുന്നതാണ് നല്ലതെന്ന് കെ.സുധാകരന്‍

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കേള്‍ക്കുന്നതിനെക്കാള്‍ നല്ലത് കേള്‍ക്കാതിരിക്കുന്നതായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇത്രയും നട്ടെല്ലില്ലാത്ത ഗവര്‍ണര്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ നയപ്രഖ്യാപനം അത് കേള്‍ക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് തന്റെ വ്യക്തിപരമായി അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
നയപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്യും. ഈ നാണംകെട്ട ഗവര്‍ണറുടെ നാണംകെട്ട നടപടിയെക്കുറിച്ച് പ്രതികരിക്കുന്നത് തന്നെ നാണക്കേടാണ്. കേരളം ഇന്നുവരെ ഇങ്ങനെയൊരു ഗവര്‍ണറെ കണ്ടുമുട്ടിയിട്ടില്ല. എന്തെങ്കിലും പറയുന്ന കാര്യത്തില്‍ ഒരു അഭിപ്രായ സ്ഥിരത വേണ്ടേ, വലിയ കാര്യംപോലെ പറയും. ഒടുവില്‍ അതെല്ലാം കൊണ്ടുപോയി കീഴങ്ങും. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ ദല്ലാളാണ് ഗവര്‍ണറെന്നും കെ.സുധാകരന്‍ പരിഹസിച്ചു.
പടപ്പുറപ്പാട് കണ്ടാല്‍ ഭയപ്പെടും. ഗവര്‍ണര്‍ ഇപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്തു കളയും! എന്നാല്‍ മണിക്കൂറുകളും ദിവസങ്ങളുമെല്ലാം കഴിയുമ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി ഒരഭിമാന ബോധമില്ലാതെ മാധ്യമങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കും. അദ്ദേഹം ഗവര്‍ണറുടെ സ്ഥാനത്തിന് അപമാനമാണ്. പിണറായി വിജയന്‍ ഇന്ന് നടന്നുപോകുന്നത് ബിജെപിയുടെ ഒത്താശയോടെയല്ലേ?… ഏത് വിഷയത്തിലാണ് ബിജെപി ഇവരെ സഹായിക്കാത്തത്. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരേയുള്ള ഏതെങ്കിലും കേസില്‍ ചലനമുണ്ടായോ. മുഖ്യമന്ത്രി അത്തരം കേസുകളില്‍ ഭയപ്പാടില്ലാത്തതിന് കാരണം സംരക്ഷിക്കാന്‍ മുകളില്‍ നരേന്ദ്രമോദിയുണ്ടെന്ന വിശ്വാസമാണ്. കെ റെയിലിനെ ഇവിടുത്തെ ബിജെപി എതിര്‍ക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിന് അംഗീകാരം കൊടുക്കുമെന്നാണ് തന്റെ കണക്കുകൂട്ടല്‍. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ മന്ത്രിയെടുത്ത നിലപാട് ഓരോ തവണയും വ്യത്യസ്തമാണ്. ഇതെല്ലാം അവിഹിത ബന്ധത്തിന്റെ ഫലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here