‘കിഴക്കമ്പലത്തെ കൊലപാതകം മൃഗീയം’; സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് കെ മുരളീധരന്‍ എംപി

കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം മൃഗീയമെന്ന് കെ മുരളീധരന്‍ എംപി. ഭരണകക്ഷി എംഎല്‍എയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോലും അവകാശമില്ലാത്ത സാഹചര്യമാണ്. ട്വിന്റി-ട്വന്റിയുടെ നിലപാടുകളോട് വിയോജിപ്പുണ്ട്. എന്നാല്‍ ആളെ കൊല്ലുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തരുത്. വിഷയത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം ദീപുവിന്റെ മരണത്തില്‍ വലിയ ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ് ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ പ്രതികരണം. ദീപുവിനും കുടുംബത്തിനും നീതി കിട്ടിയില്ല. കേസിലെ പ്രതികളെ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍ രക്ഷപെടുത്തും. ദീപുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും സാബു ജേക്കബ് വ്യക്തമാക്കി. അതേസമയം ദീപുവിന്റെ സംസ്‌കാരം ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Read Also : ദീപുവിന്റെ മരണം; കൊവിഡ് മാനദണ്ഡം ലംഘിച്ച 1000 ടി 20 പ്രവർത്തകർക്കെതിരെ കേസെടുത്തു
കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. തലയോട്ടിയിലെ ക്ഷതം മരണകാരണം ആയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് പിറകില്‍ രണ്ടിടങ്ങളില്‍ ക്ഷതം ഉള്ളതായി കണ്ടെത്തി. ക്ഷതമേറ്റ അതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചു. കരള്‍ രോഗവും മരണത്തിന് ആക്കംകൂട്ടി. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളില്‍ പൊട്ടല്‍ ഉണ്ടായി. കരള്‍രോഗം ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പറയുന്നത്.
കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപു ആണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്.
Story Highlights: k muralidharan, kizhakkambalam, 20-20, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here