കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരുടെ നിയമനം: ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചെന്ന് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു .കുതിരവട്ടത്ത് നിരന്തരമായുണ്ടാകുന്ന സുരക്ഷാ വീഴ്ചയെ തുടര്‍ന്നായിരുന്നു വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതും സുരക്ഷാ ജീവനക്കാരെ അടിയന്തരമായി നിയമിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തത്.
ഫെബ്രുവരി ആദ്യ ആഴ്ച്ച കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസികള്‍ പരസ്പരം ഏറ്റുമുട്ടി ഒരാള്‍ കൊല്ലപ്പെടുകയും പിന്നീട് രണ്ട് അന്തേവാസികള്‍ ചാടിപ്പോകുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതി ഇടപെടല്‍. 11 വാര്‍ഡുകളുള്ള കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നാലു സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കേന്ദ്രത്തില്‍ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആരോപണമുയരുന്ന പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി അടിയന്തരമായി എട്ടുപേരെക്കൂടി നിയമിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഇന്ന് കുറച്ചുകൂടി സാവകാശം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മാനസികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെടല്‍ നടത്തിയിരുന്നു.
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മിഷന്‍ തീരുമാനിച്ചരുന്നു. മാനസിക ആരോഗ്യകേന്ദ്രത്തില്‍ മതിയായ ജീവനക്കാരില്ലെന്നാണ് വനിതാ കമ്മിഷന്‍ കണ്ടെത്തിയിരുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയവരെ തിരികെ കൊണ്ടുപോകാന്‍ പോലും ബന്ധുക്കളെത്തുന്നില്ലെന്നും വനിത കമ്മിഷന്‍ കണ്ടെത്തിയിരുന്നു.
സ്ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം കുറ്റപ്പെടുത്തിയിരുന്നു.സ്ഥാപനത്തില്‍ ആവശ്യത്തിന് ജീവനക്കാരുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന് കമ്മിഷന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് വ്യക്തമാക്കിയിരുന്നു.
Story Highlights: kuthiravattom mental health centre plea high court of kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here