മലയാളികൾക്ക് ചാർട്ടേഡ് വിമാനം; ഡൽഹിയിലെത്തിയ 180 യാത്രക്കാരെ വൈകീട്ട് കൊച്ചിയിലെത്തിക്കും

ഡൽഹിയിലെത്തിയ മലയാളി വിദ്യാർത്ഥികളെ ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിക്കും. 180 യാത്രക്കാരുമായി വൈകീട്ട് 4 ന് യാത്ര തിരിക്കുമെന്ന് കേരള ഹൗസ് റസിഡന്റ് കമ്മിഷണർ അറിയിച്ചു. മൂന്ന് വിമാനങ്ങളിലായി എഴുന്നൂറോളം പേരാണ് ഇന്ന് ഡൽഹിയിലെത്തിയത്. ബുഡാപെസ്റ്റിൽ നിന്ന് രണ്ട് വിമാനങ്ങളും പോളണ്ടിൽ നിന്ന് ഒരു വിമാനവുമാണെത്തിയത്. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് സി-17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ കൂടി ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും. റൊമാനിയ, ഹംഗറി,പോളണ്ട്, എന്നീ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ പോകും. ഇതിൽ ഹംഗറിയിലേക്കും, റൊമാനിയയിലേക്കുമുള്ള വിമാനങ്ങൾ പുറപ്പെട്ടു.യുക്രൈനിലേക്ക് മരുന്നുകളും ഭക്ഷണങ്ങളും ഉൾപ്പെടെ വിമാനത്തിൽ കൊണ്ടുപോകും. യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു. യുക്രൈന്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്.
ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ചൊവ്വാഴ്ച ചേർന്ന ഉന്നതതല യോഗത്തിന് ശേഷം, ഒഴിപ്പിക്കൽ ശ്രമങ്ങളിൽ പങ്കുചേരാൻ ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ടിരുന്നു. വ്യോമസേനയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നത് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ മാനുഷിക സഹായം കൂടുതൽ കാര്യക്ഷമമായി എത്തിക്കാനും ഇത് സഹായിക്കും.
ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം, സംഘർഷഭരിതമായ യുക്രൈനിൽ നിന്ന് ഒറ്റപ്പെട്ട പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യാ ഗവൺമെന്റ് ‘ഓപ്പറേഷൻ ഗംഗ’ ആരംഭിച്ചിരുന്നു. ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട ഇന്ത്യക്കാരെ സൗജന്യമായി തിരികെയെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. 219 ഇന്ത്യൻ പൗരന്മാരുമായി ആദ്യത്തെ പലായന വിമാനം ഫെബ്രുവരി 26 ന് മുംബൈയിൽ ഇറങ്ങി. ഇത്തരത്തിൽ നിരവധി വിമാനങ്ങൾ രാജ്യത്ത് ഇതുവരെ തിരിച്ചെത്തി.
Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു
അതേസമയം റഷ്യൻ അധിനിവേശം ഏഴാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ റഷ്യൻ വ്യോമസേന ഇറങ്ങി. നഗരത്തിലെ ഒരു ആശുപത്രിയെ ശത്രുസൈന്യം ആക്രമിച്ചതായി യുക്രൈനിയൻ സൈന്യം അവകാശപ്പെട്ടതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിനിടെ ചൊവ്വാഴ്ച ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട നഗരം കൂടിയാണ് ഖാർകിവ്.
Story Highlights: Ukraine-Russia Crisis-Chartered flight for Malayalees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here