യുക്രൈനിൽ നിന്ന് ആളുകളെ വിജയകരമായി ഒഴിപ്പിച്ചത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും; അമിത് ഷാ

യുക്രൈനിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഫെബ്രുവരി 15നു തന്നെ യുക്രൈനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു എന്നും അമിത് ഷാ പറഞ്ഞു. ന്യൂ ഡൽഹിയിലെ ബിജെപി ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
“13,000നു മുകളിൽ ആളുകൾ ഇന്ത്യയിലെത്തിക്കഴിഞ്ഞു. കൂടുതൽ വിമാനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇത് ആളുകളിലും തെരഞ്ഞെടുപ്പുകളിലും സ്വാധീനം ചെലുത്തും. യുക്രൈൻ്റെ സമീപത്തുള്ള 4 രാജ്യങ്ങളിലേക്ക് റഷ്യ സംസാരിക്കുന്ന സംഘങ്ങളെ അയച്ചിട്ടുണ്ട്. ഒരു കൺട്രോൾ റൂമും തുറന്നു. മാർച്ച് 4 വരെ 16,000 പൗരന്മാരെ രാജ്യത്തെത്തിച്ചു.”- അമിത് ഷാ പറഞ്ഞു.
യുക്രൈൻ പ്രതിസന്ധിയെ കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. രാജവംശങ്ങൾ അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്കായി അവസരങ്ങൾ തേടുകയാണ്. ബിജെപിയോടുള്ള അന്ധമായ എതിർപ്പ്, നിഷേധാത്മകത എന്നിവ പ്രതിപക്ഷത്തിൻ്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി മാറിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. യുപി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണത്തിനിടെയാണ് മോദി കോൺഗ്രസിനെ കടന്നാക്രമിച്ചത്.
‘ഓപ്പറേഷൻ ഗംഗ’ പ്രകാരം ഒറ്റപ്പെട്ട പൗരന്മാരെ ഒഴിപ്പിക്കുന്നത് ഇന്ത്യ ശക്തമാക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. രാജ്യം വെല്ലുവിളികൾ നേരിടുമ്പോഴും പ്രതിപക്ഷം തങ്ങളുടെ “രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക്” മുൻഗണന നൽകുന്നു. ജനങ്ങൾ ഒരു പ്രതിസന്ധി നേരിടുകയാണെങ്കിൽ, സാഹചര്യം കൂടുതൽ ഗുരുതരമാക്കാൻ പ്രതിപക്ഷം എല്ലാം ചെയ്യും. കൊവിഡ് സമയത്തും ഇപ്പോൾ യുക്രൈൻ പ്രതിസന്ധി സമയത്തും രാജ്യം ഇത് കണ്ടു എന്നും മോദി പറഞ്ഞു.
Story Highlights: Ukraine Evacuation Positive Impact Polls Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here