എറണാകുളം തൃക്കാക്കരയില്‍ ഹോട്ടല്‍ വ്യവസായിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

എറണാകുളം തൃക്കാക്കരയില്‍ ഹോട്ടല്‍ വ്യവസായിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവില്‍പ്പോയ കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി കൈലാസം വീട്ടില്‍ ശ്രീനേഷ് (40) ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്്. ഇയാള്‍ കാക്കനാട് പടമുഗള്‍ ഭാഗത്തുള്ള ഹോട്ടലില്‍ 2018 മുതല്‍ മാനേജരായി ജോലിചെയ്തുവരുകയായിരുന്നു.
ഹോട്ടലിലേക്ക് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്ത വകയില്‍ തിരിമറി നടത്തിയും ഉടമയുടെ ചെക്ക് ഉപയോഗിച്ച് ബാങ്കില്‍നിന്ന് പണംപിന്‍വലിച്ചും പ്രതി 20 ലക്ഷം രൂപ തട്ടിയെടുത്ത് നാടുവിട്ടെന്നാണ് പൊലീസിന് ലഭിച്ച പരാതി.
തൃക്കാക്കര സി.ഐ ആര്‍. ഷാബുവിന്റെ നേതൃത്വത്തില്‍ പത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ നമ്പരുകള്‍ എല്ലാം സ്വിച്ച്ഓഫ് ചെയ്തിരുന്നതിനാല്‍ അന്വേഷണം പാതിവഴിയില്‍ മുടങ്ങിയിരിക്കുകയായിരുന്നു.
Read Also : മോഷണവീരന്‍ ഒടുവില്‍ പൊലീസിന്റെ പിടിയില്‍
ഇയാള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഉപയോഗിച്ചിരുന്ന ഇമെയില്‍ വിലാസം കേന്ദ്രീകരിച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണങ്ങളില്‍ ഇയാളുടെ ഇമെയിലിലേക്ക് മഹാരാഷ്ട്രയിലെ മൊബൈല്‍കമ്പനികളുടെ സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.
മഹാരാഷ്ട്രയിലെ മൊബൈല്‍ കമ്പനികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതില്‍ പ്രതി ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന നമ്പറുകളുടെ ലൊക്കേഷന്‍ പൂനെയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള മലമ്പ്രദേശമായ ലാവാസ എന്ന സുഖവാസ കേന്ദ്രത്തില്‍ ആണെന്ന് കണ്ടെത്തി. എസ്.ഐമാരായ റഫീഖ്, റോയ് കെ. പൊന്നൂസ എന്നിവരുടെ നേതൃത്വത്തില്‍ ലാവാസയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശ്രീനേഷിനെ റിമാന്‍ഡ് ചെയ്തു.
Story Highlights: Man arrested for embezzling Rs 20 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here