‘യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ ഇന്ത്യൻ കോളജുകളിൽ പ്രവേശിപ്പിക്കണം’; ഡൽഹി ഹൈക്കോടതിയിൽ ഹർജി

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യൻ കോളജുകളിൽ പഠിക്കാൻ അനുവദിക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി. യുദ്ധഭൂമിയായ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഒറ്റത്തവണത്തേക്ക് ഇന്ത്യൻ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകണമെന്നാണ് പ്രവാസി ലീഗൽ സെൽ സമർപ്പിച്ചാ ഹർജിയിലെ ആവശ്യം. ഹർജിയിൽ മാർച്ച് 21ന് വാദം കേൾക്കും.
“20,000 ഓളം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രൈനിൽ പഠിച്ചുകൊണ്ടിരുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ യുക്രൈനിലെ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നില്ല. അത് ഈ വിദ്യാർത്ഥികളുടെ ജീവിതം അനിശ്ചിതമാക്കുകയാണ്. യുക്രൈനിൽ പഠിച്ചുകൊണ്ടിരിക്കവെ ഏത് അവസ്ഥയിൽ വച്ചാണോ അവരുടെ പഠനം മുടങ്ങിയത്, അവിടം മുതൽ തുടർ പഠനത്തിന് അനുമതി നൽകണം.”- ഹർജിയിൽ പറയുന്നു.
അതേസമയം, ഇന്ത്യയിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി രംഗത്തെത്തി. കോയമ്പത്തൂർ ഗൗണ്ടംപാളയം സ്വദേശി സായ് നികേഷാണ് ഇക്കാര്യം വീട്ടിൽ അറിയിച്ചത്. ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർത്ഥി ആയിരുന്ന സായ് നികേഷ് വിദേശ പൗരൻമാർ ഉൾപ്പെടുന്ന ഇൻറർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിലായിരുന്നു ചേർന്നത്.
ഇന്ത്യയിലേക്ക് മടങ്ങണമെന്ന ആഗ്രഹം സായ് നികേഷ് ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചു എന്നാണ് വിവരം. കുടുംബവുമായി ഫോണിൽ സംസാരിക്കവെ തൻ്റെ മാതാപിതാക്കളോടാണ് സായ് ഇക്കാര്യം അറിയിച്ചത്.
2018ലാണ് പഠനത്തിനായി സായ് യുക്രൈനിൽ എത്തുന്നത്. ഈ വർഷം കോഴ്സ് പൂർത്തിയാക്കി. യുക്രൈനിന് നേരെ റഷ്യ ആക്രമണം തുടങ്ങിയതിൽ പിന്നെ സായ് നികേഷുമായി കുടുംബത്തിന് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്ത്യൻ എംബസിയുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയുമായി ബന്ധപ്പെടാൻ സാധിച്ചത്. താൻ യുക്രൈൻ സൈന്യത്തിൽ ചേർന്ന വിവരം അദ്ദേഹം തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. ഇന്റലിജൻസ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലെ സൈനികേഷിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
Story Highlights: Delhi High Court Ukraine Medical Students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here