ഖത്തര്‍ ലോകകപ്പ്; ഫുട്ബോള്‍ മാമാങ്കത്തിന് ടിക്കറ്റുകള്‍ നേരത്തെ കരസ്ഥമാക്കി മലയാളികള്‍

ലോകകപ്പ് ഫുട്ബോള്‍ നടത്താന്‍ ഖത്തറിന് അവസരം കിട്ടിയപ്പോള്‍ തന്നെ പറഞ്ഞു തുടങ്ങിയതാണ് ഈ ലോകകപ്പ് മലയാളികളുടേത് കൂടിയാകുമെന്ന്. ടിക്കറ്റ് വില്‍പ്പനയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഉദ്ഘാടന വേദിയായ അല്‍ബൈത്ത് മുതല്‍ കലാശപ്പോര് നടക്കുന്ന ലുസൈല്‍ വരെ ആര്‍ത്തലയ്ക്കാന്‍ മലയാളികളുണ്ടാകും.
ഖത്തറില്‍ താമസക്കാരായ എല്ലാവരെയും ആതിഥേയരാജ്യത്തെ ഫുട്ബോള്‍ ആരാധകന്‍ എന്ന നിലയില്‍ പരിഗണിക്കാനുള്ള തീരുമാനമാണ് മലയാളികള്‍ക്കും തുണയായത്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 40 റിയാലിന്റെ ടിക്കറ്റ് മുതല്‍ ബുക്ക് ചെയ്യാനുള്ള അവസരവും ലഭിച്ചു. നാലാം കാറ്റഗറിയിലുള്ള ഈ ടിക്കറ്റുകള്‍ ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഖത്തറിലുള്ള നിരവധി മലയാളികള്‍ക്കാണ് ഇതോടെ ലോകകപ്പ് മത്സരങ്ങള്‍ നേരില്‍ കാണാനുള്ള മഹാഭാഗ്യം ലഭിച്ചത്.
ഒന്നും രണ്ടും മൂന്നുമല്ല, മുപ്പതും നാല്‍പ്പതുമൊക്കെ ടിക്കറ്റുകള്‍ ലഭിച്ചവരുണ്ട്. അവരെല്ലാം ഇനി കാത്തിരിക്കുന്നത് ലഭിച്ച ടിക്കറ്റുകള്‍ ഏതൊക്കെ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റേതാണ് എന്നറിയാനാണ്. ഇഷ്ട ടീമുകളുടെ മത്സരത്തിന്റെ ടിക്കറ്റുകള്‍ തന്നെയാവണേ എന്ന പ്രാര്‍ഥനയിലാണ് എല്ലാവരും. സെമി ഫൈനലിനും കലാശപ്പോരിനുമൊക്കെ ടിക്കറ്റ് ലഭിച്ചവരില്‍ മലയാളികളുണ്ട്.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
ലോകകപ്പ് ആരുയര്‍ത്തിയാലും അതിന് സാക്ഷിയാവാന്‍, ആ നിമിഷങ്ങള്‍ കണ്‍നിറയെ കാണാന്‍ സാധാരണക്കാരനായ മലയാളികളുമുണ്ടാകും. ഇന്ത്യ ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് വരെ, ലോകകപ്പ് കാണാന്‍ അവസരം ലഭിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധകരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാകും ഇത്തവണയുണ്ടാവുക.
അടുത്ത രണ്ടു ഘട്ടങ്ങളിലെ ടിക്കറ്റ് വില്‍പ്പന കൂടിയാകുമ്പോള്‍ ഗാലറികളിലെ മലയാളികളുടെ ആവേശവും കൂടും. ലോകകപ്പിന് കിക്കോഫ് മുഴങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ആഗോള പൗരന്മാരായി പരിണമിക്കുന്നവരാണ് മലയാളികള്‍. മെസിയ്ക്കും റൊണാള്‍ഡോയ്ക്കും നെയ്മറിനും എംബാപ്പയ്ക്കുമെല്ലാം വേണ്ടി കോഴിക്കോട്ടെയും മലപ്പുറത്തെയും ഗ്രാമങ്ങളില്‍ മാത്രമല്ല, ലോകകപ്പ് വേദികളിലും ഇത്തവണ മലയാളികള്‍ ആര്‍ത്തലയ്ക്കും.
Story Highlights: Qatar World Cup; Malayalees have already got tickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here