‘ചതവുകൾ മരണകാരണമായ ഹൃദ്രോഗത്തിന് ആക്കം കൂട്ടിയിരിക്കാം’; സുരേഷിന്റെ ദേഹത്തുണ്ടായിരുന്ന ചതവുകളിൽ സംശയമുന്നയിച്ച് ഫോറൻസിക് ഡോക്ടർമാർ

തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷിന്റെ ദേഹത്തുണ്ടായിരുന്ന ചതവുകളിൽ സംശയമുന്നയിച്ച് ഫോറൻസിക് ഡോക്ടർമാർ. ചതവുകൾ മരണകാരണമായ ഹൃദ്രോഗത്തിന് ആക്കം കൂട്ടിയിരിക്കാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.പൊലീസ് മർദ്ദനത്തിലാണ് സുരേഷ് മരിച്ചതെന്ന് സഹോദരൻ ആവർത്തിച്ചു. എന്നാൽ പൊലീസ് മർദിച്ചിട്ടില്ലെന്ന് കൂട്ടുപ്രതികൾ മജിസ്‌ട്രേറ്റിന് നൽകിയ മൊഴി പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു. ( thiruvallam police custody death )
വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രണ്ട് കാര്യങ്ങളാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഒന്ന് മരണ കാരണം ഹൃദയാഘാതമാണ് എന്നതാണ്. എന്നാൽ ശരീരത്തിൽ 12 ചതവുകളുടെ അടയാളങ്ങളുമുണ്ട്. ഇവ മരണ കാരണം അല്ലങ്കിലും ഹൃദ്രോഗം മൂർഛിക്കാൻ കാരണമായോയെന്ന് സംശയിക്കുന്നതായും ഡോക്ടർമാർ റിപ്പോർട്ടിൽ രേഖപ്പെടുത്തി.
ചതവുകൾ എങ്ങനെയുണ്ടായെന്ന് കണ്ടത്തുന്നതിൽ നിർണായകം മജിസ്റ്റീരയൽ അന്യഷണത്തിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തലുകളാണ്. സുരേഷിനൊപ്പം അറസ്റ്റിലായ നാല് പേരും മജിസ്റ്റീരിയൽ അന്വേഷണത്തിൽ നൽകിയ മൊഴി പൊലീസിന് അനുകൂലമാണ്.യാതൊരു ഉപദ്രവവും ഉണ്ടായിട്ടില്ലെന്നാണ് മൊഴി. എന്നാൽ ഇതേ പ്രതികൾ പിടികൂടാൻ നേരം ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ ലാത്തി കൊണ്ട് അടിച്ചിരുന്നുവെന്ന് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ കസ്റ്റഡി കൊലപാതകം എന്ന ആരോപണം കുടുംബം ആവർത്തിച്ചു. കൂട്ടുപ്രതികൾ മൊഴിമാറ്റിയത് ഭീഷണി ഭയന്നാണെന്നും സി.ഐ പ്രതികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും സുരേഷിന്റെ സഹോദരൻ ആരോപിക്കുന്നു.
ജഡ്ജിക്കുന്നിലെത്തിയ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം കാണിച്ചതിനാണ് സുരേഷടക്കം 5 പേർ അറസ്റ്റിലായത്.അപ്പോഴുണ്ടായ പിടിവലിയിലാണോ സുരേഷിന് പരിക്ക് പറ്റിയതെന്നും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
Story Highlights: thiruvallam police custody death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here