കല്ലിടാൻ ചെലവ് 20,000 രൂപയിലേറെ; കല്ലിട്ടത് 6100 എണ്ണം

സിൽവർ ലൈൻ പദ്ധതിക്കിടുന്ന കല്ലുകൾക്ക് സർക്കാർ ചെലവാക്കുന്നത് 1000 രൂപ. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സർക്കാരിന് ഓരോ പ്രദേശത്തും ചെലവഴിക്കേണ്ടി വരിക 20,000ലേറെ രൂപയും. ഒരു കല്ലിന് കരാറുകാർക്ക് കെ-റെയിൽ കോർപ്പറേഷൻ നൽകുന്നതാണ് 1000 രൂപ. ഒരു പ്രദേശത്ത് കല്ലിടാൻ 10,000 രൂപ ചെലവു വരും. പ്രതിഷേധം കണക്കിലെടുത്ത് കല്ലിടുന്ന സ്ഥലങ്ങളിൽ സുരക്ഷ ഒരുക്കാൻ 6000 മുതൽ 7000 രൂപ വരെ പൊലീസിന് നൽകണം. മേൽനോട്ട ചെലവ് 1000 രൂപയും ഗതാഗത ചെലവ് 1700 രൂപയും വരും.
ഏറ്റെടുക്കാൻ പോകുന്ന സ്ഥലത്തിൻ്റെ അതിരു നിശ്ചയിച്ചാണ് കല്ലിടുന്നത്. സാമൂഹികാഘാത പഠനത്തിന് കല്ലിട്ടേ മതിയാവൂ എന്നാണ് കെ-റെയിലിൻ്റെ നിലപാട്. അതിരടയാള കല്ലുകൾ കോൺക്രീറ്റിൽ നിർമിച്ചതാണ്. ഓരോ കല്ലിനും നീളം 90 സെൻ്റിമീറ്റർ വരും. സംസ്ഥാനത്തുടനീളം സ്ഥാപിക്കേണ്ടത് 24,000 കല്ലുകളാണ്. ഇതു വരെ 6100 കല്ലുകളേ സ്ഥാപിക്കാനായിട്ടുള്ളൂ. കുഴിച്ചിട്ട കല്ലുകൾ പലേടത്തും പിഴുതു മാറ്റിയിട്ടുണ്ട്.
കല്ലുകൾ പിഴുതു മാറ്റുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കെ-റെയിൽ കോർപ്പറേഷൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കല്ലിടൽ തുടരുമെന്ന നിലപാടാണ് കോർപ്പറേഷൻ്റെത്. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് കല്ലിടാൻ കരാർ എടുത്തിട്ടുള്ളത്. രണ്ടു മാസം കൊണ്ട് കല്ലിടൽ പൂർത്തിയാക്കുമെന്ന് കെ റെയിൽ എംഡി അറിയിച്ചു. പദ്ധതിക്ക് താമസം നേരിട്ടാൽ ഓരോ വർഷവും 3500 കോടി രൂപ അധിക ചെലവു വരുമെന്നും എംഡി വി അജിത് കുമാർ പറഞ്ഞു.
Story Highlights: govt spends rs1000 for stones laid by k rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here