സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കില്ലെന്ന് കെ.വി. തോമസ്

സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് ട്വന്റിഫോറിനോട്. കെ.സി. വേണുഗോപാൽ എം.പിയാണ് സെമിനാറിൽ പങ്കെടുക്കരുതെന്ന എ.ഐ.സി.സിയുടെ നിലപാട് അറിയിച്ചത്. എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കളെ സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതെന്ന് വ്യക്തമാക്കേണ്ടത് പാർട്ടി പ്രസിഡന്റാണ്. സെമിനാറിൽ പങ്കെടുക്കാൻ അനുവാദം തേടി അയച്ച കത്ത് സോണിയാ ഗാന്ധിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കെ.പി.സി.സി കൈക്കൊണ്ട നിലപാടിനൊപ്പമാണ് താൻ നിൽക്കുന്നതെന്നും കെ.വി. തോമസ് ട്വന്റിഫോറിനോട് വ്യക്തമാക്കി.
ശശി തരൂർ എം.പി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നേരത്തേ അറിയിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കട്ടെയെന്നായിരുന്നു കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ പ്രതികരിച്ചത്.
Read Also :സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ ശശി തരൂർ പങ്കെടുക്കരുതെന്ന് സോണിയാഗാന്ധി
വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെ സുധാകരൻ വെളിപ്പെടുത്തിയിരുന്നു.
കോൺഗ്രസിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ബിജെപി പങ്കെടുക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാത്തത്. ഇടതുപക്ഷവിരുദ്ധ ചേരി ഉണ്ടാക്കാന്‍ ആര്‍എസ്എസ് സഹായം ഉറപ്പിക്കലാണ് ലക്ഷ്യം. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാൻ തയ്യാറായാൽ നേതാക്കളെ സ്വാഗതം ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
Story Highlights: will not attend CPI (M) party congress KV Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here