ബിസിസിഐയുടെ ഓരോ വിഡ്ഢിത്തങ്ങൾ; ആഞ്ഞടിച്ച് രവി ശാസ്ത്രി

ഐപിഎല്ലിന് മുന്നോടിയായി ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ബോർഡിന്‍റെ മണ്ടൻ തീരുമാനങ്ങൾ കാരണമാണ് കമന്‍ററിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതെന്ന് രവി ശാസ്ത്രി പറഞ്ഞു. അതേസമയം സുരേഷ് റെയ്‌നയ്‌ക്കൊപ്പം രവി ശാസ്ത്രി ഉടൻ കമന്ററി ബോക്‌സിൽ തിരിച്ചെത്തും. അഞ്ച് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് കമന്‍ററി ബോക്‌സിലേക്ക് ശാസ്‌ത്രിയുടെ മടങ്ങിവരവ്.
ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്ന സമയത്ത് ഐപിഎല്ലിൽ കമന്‍റേറ്ററാകാൻ രവി ശാസ്ത്രിക്ക് ബിസിസിഐയുടെ വിലക്കുണ്ടായിരുന്നു. ഇതിനെയാണിപ്പോൾ ശാസ്ത്രി രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യൻ ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശർമ്മയ്ക്ക് ശേഷം ടീമിന്റെ അടുത്ത ക്യാപ്റ്റൻ ആരായിരിക്കുമെന്ന് ശാസ്ത്രി വെളിപ്പെടുത്തി. ഋഷഭ് പന്ത്, കെഎൽ രാഹുൽ അല്ലെങ്കിൽ ശ്രേയസ് അയ്യർ ഇവരിൽ ഒരാൾ അടുത്ത ക്യാപ്റ്റൻ ആകുമെന്നാണ് രവി ശാസ്ത്രി പറയുന്നത്.
രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനാണ്. ഭാവിയിൽ ആരായിരിക്കും ടീമിനെ നയിക്കുകയെന്ന് കണ്ടറിയാം. ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെഎൽ രാഹുൽ എന്നിവരാണ് ഇപ്പോൾ മത്സരരംഗത്തുള്ളത്. ശക്തനായ ഒരു ക്യാപ്റ്റനെയാണ് ടീം തേടുന്നത്. ഐപിഎൽ 2022 യുവതാരങ്ങൾക്ക് മികച്ച അവസരമാണെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. ശനിയാഴ്‌ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തോടെ ഐപിഎല്‍ 2022ന് തുടക്കമാകും.
Story Highlights: ipl 2022 stupid clause ravi shastri attacks bcci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here