പ്രതിഷേധവും സാങ്കേതിക തകരാറും; തവനൂരിൽ സർവേ നിർത്തി ഉദ്യോഗസ്ഥർ
പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാവുകയും സാങ്കേതിക തകരാറുണ്ടാവുകയും ചെയ്തതോടെ മലപ്പുറം തവനൂരിലെ സിൽവർ ലൈൻ സർവേ നടപടികൾ ഉദ്യോഗസ്ഥർ നിർത്തിവെച്ചു. അതേസമയം എറണാകുളം ചോറ്റാനിക്കരയിൽ സിൽവർ ലൈൻ സർവേയ്ക്കെതിരെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും തമ്പടിച്ചിരിക്കുകയാണ്. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.
സിൽവർ ലൈൻ വിഷയത്തിൽ സ്വകാര്യ അന്യായവുമായി നാട്ടുകാർ കോടതിയിയെ സമീപിക്കാനൊരുങ്ങുകയാണ്. സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ എതിർ കക്ഷിയാക്കി കേസ് നൽകും. കോഴിക്കോട് കോടതിയിൽ വീട്ടുകാർ പ്രത്യേകമായി പരാതി നൽകും. ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം കേസ് നൽകുമെന്നാണ് സമര സമിതി നേതാക്കൾ വ്യക്തമാക്കുന്നത്.
Read Also : സിൽവർ ലൈനിൽ നാട്ടുകാർ കോടതിയിലേക്ക്
സിൽവർ ലൈൻ പദ്ധതിയിൽ ബഫർ സോണുണ്ടാകുമെന്നും ഈ വിഷയത്തിൽ കെ റെയിൽ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും ചൂണ്ടിക്കാട്ടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ബഫർ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ എത്തിയതിന് പിന്നാലെയാണ് കോടിയേരി ഇതിൽ വ്യക്തത വരുത്തിയത്. സിൽവർ ലൈനുവേണ്ടി ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ജനങ്ങളുമായി ചർച്ച നടത്താൻ തയ്യാറാണ്. ബി.ജെ.പി-കോൺഗ്രസ് സമാന്തര സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം സില്‍വര്‍ലൈന്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും മന്ത്രിസഭാ യോഗം ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും.
പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ വ്യാപകമായ പ്രചാരണം നടത്താന്‍ നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുത്തിട്ടുണ്ട്.
Story Highlights: silver line protest is strong; Officials stop survey in Thavanur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here