ഏറ്റുമാനൂർ മുൻ മേൽശാന്തി ഉൾപ്പടെ മൂന്ന് പേർക്കെതിരെ ദേവസ്വം ബോർഡ് നടപടിയെടുക്കും
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ വിവിധ ക്രമക്കേടുകളിൽ ഏർപ്പെട്ട മൂന്ന് പേർക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വകുപ്പുതല നടപടിയെടുക്കും. ദേവസ്വം വിജിലൻസ് എസ്.പി പി.ബിജോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്ഷേത്രത്തിലെ 81 മുത്തുകളുള്ള സ്വർണ തിരുവാഭരണം മാറ്റി പകരം മറ്റൊരുമാല വച്ചതിന് മുൻ മേൽശാന്തി കേശവൻ സത്യേഷ്, ദേവസ്വം തിരുവാഭരണം കമ്മിഷണർ എസ്. അജിത് കുമാർ എന്നിവർക്കെതിരെയും തീപിടിത്തത്തിൽ മൂലബിംബത്തിന് കേടുപാടുണ്ടായത് മറച്ചുവച്ചതിന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെതിരെയുമാണ് ദേവസ്വം ബോർഡ് നടപടിയെടുക്കുന്നത്.
Read Also : വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച പൂജാരിയെ കുടുക്കി പൊലീസ്
81 മുത്തുകളുള്ള രുദ്രാക്ഷ മാല മാറ്റി 72 മുത്തുകളുള്ള മറ്റൊരു മാല വച്ചത് കേശവൻ സത്യേഷാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. സസ്പെൻഷനിലുള്ള ഇയാൾക്കെതിരെ ക്രിമിനൽ സിവിൽ നടപടികൾക്ക് വിജിലൻസ് ശുപാർശ ചെയ്യും. തിരുവാഭരണങ്ങൾ സംബന്ധിച്ച കണക്കെടുപ്പിൽ വീഴ്ചവരുത്തിയതിനാണ് അജിത് കുമാറിനെതിരെ നടപടി. തിരുവാഭരണം കാണാതായതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് തീപിടിത്തം സംബന്ധിച്ചും വിജിലൻസിന് നിർണായക തെളിവുകൾ ലഭിച്ചത്.
സ്വർണ തിരുവാഭരണം മാറ്റിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് 2021 ജനുവരി 17 ന് ശ്രീകോവിലിലുണ്ടായ അഗ്‌നിബാധയെപ്പറ്റിയും പരിശോധന നടന്നത്. നെയ്യ്, എണ്ണ, കർപ്പൂരം എന്നിവ ശ്രീകോവിലിനുള്ളിൽ കുട്ടകളിൽ കൂട്ടിവച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണമായത്. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഇക്കാര്യം ഉപദേശക സമിതി സെക്രട്ടറിയുടെ അറിവോടെ മറച്ചുവച്ചു.
അഡ്മിനിസ്ട്രേറ്റിവ് ഓഫീസറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഓഡിറ്റ് ചെയ്യണം, വിഗ്രഹത്തിന്റെ അഷ്ടബന്ധത്തിന്റെ ഉറപ്പ് പരിശോധിക്കണം, ഉത്സവ, ആട്ടവിശേഷ ആഘോഷങ്ങൾ പൂർണമായും ബോർഡ് ഏറ്റെടുക്കണം, ഉപദേശക സമിതി, അഡ് ഹോക്ക് കമ്മിറ്റി എന്നിവയെ ഒഴിവാക്കണം തുടങ്ങിയവയാണ് വിജിലൻസ് ശുപാർശകൾ. മേൽശാന്തിക്കെതിരെ ക്രിമിനൽ നടപടിയുമുണ്ടാവുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അറിയിച്ചു.
Story Highlights: Devaswom Board will take action against three persons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here