ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ് ; 40,000 ടൺ അരി എത്തിക്കും

ശ്രീലങ്കയിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ നടപടിയുമായി ഇന്ത്യ. ഈ ആഴ്ച നാല്പതിനായിരം ടൺ അരി ശ്രീലങ്കയിലെത്തും. മരുന്ന്, ഇന്ധനം എന്നിവയും ഇന്ത്യ സഹായമായി ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിരുന്നു. ഇതുവഴി ലങ്കയിലെ വിലവർധന താൽക്കാലികമായി പിടിച്ചു നിർത്താൻ സർക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും 1 ബില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഭക്ഷ്യസഹായമാണിത്.
ഇതിനിടെ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കു തടയിടാനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ്, യൂട്യൂബ്, സ്നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം സമൂഹിക മാധ്യമങ്ങള്‍ക്കാണ് വിലക്ക്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇതിനിടെ കൊളംബോയിൽ പ്രതിഷേധ സമരം നടത്തിയ 700 ഓളം പേർ അറസ്റ്റിലായി.
Read Also : സര്‍ക്കാരിനെ താഴെയിറക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ്
അതേസമയം പ്രതിഷേധങ്ങള്‍ രൂക്ഷമായതിനേ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിവൈകി രാജ്യവ്യാപക അടിയന്തരാവസ്ഥയും ശനിയാഴ്ച വൈകിട്ട് ആറുമുതല്‍ 36 മണിക്കൂര്‍ കര്‍ഫ്യൂവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Story Highlights: India will supply rice to Sri Lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here