ഇറക്കുമതി സര്‍ക്കാരിനെ അംഗീകരിക്കരുത്; ദേശീയ പ്രക്ഷോഭത്തിന് ഇമ്രാന്റെ ആഹ്വാനം

അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന ഇറക്കുമതി സർക്കാരിനെ അംഗീകരിക്കരുതെന്ന് ഇമ്രാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇറക്കുമതി സർക്കാരിനെതിരെ ദേശീയ പ്രക്ഷോഭത്തിനും ഖാൻ ആഹ്വാനം ചെയ്തു.
അവിശ്വാസ പ്രമേയം നേരിടുന്നതിനു മുന്നോടിയായാണ് ഇമ്രാൻ രാജ്യത്തെ അഭിസംബോധന ചെയ്തത്. പാക്ക് സര്‍ക്കാരിനെ യുഎസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തെരുവിലിറങ്ങാൻ ജനങ്ങളോട് അഭ്യർത്ഥിച്ച അദ്ദേഹം പോരാട്ടത്തിൽ പങ്ക് ചേരുമെന്നും പറഞ്ഞു. ഇന്ത്യയ്ക്ക് സ്വതന്ത്രമായ വിദേശനയമുണ്ട്. ഇന്ത്യയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ രാജ്യങ്ങള്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞായറാഴ്ച വൈകുന്നേരം പാകിസ്താന്റെ സ്വപ്നത്തിനായി നിങ്ങൾ പ്രതിഷേധിക്കണം. ഞാൻ നിങ്ങളോടൊപ്പമുണ്ടാകും, നിങ്ങളോട് ചേർന്ന് പോരാടും. പാകിസ്താനിലെ ഇറക്കുമതി സര്‍ക്കാരിനെ അംഗീകരിക്കരുത്” അദ്ദേഹം പറഞ്ഞു. പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധമാണെന്നു പാക്ക് സുപ്രീം കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു.
പാർലമെന്റ് പുനഃസ്ഥാപിച്ച കോടതി, ശനിയാഴ്ച രാവിലെ 9ന് സഭ വിളിച്ചുചേർക്കാനും അവിശ്വാസ പ്രമേയ നടപടികളുമായി മുന്നോട്ടുപോകാനും സ്പീക്കറോട് ആവശ്യപ്പെട്ടു. നേരത്തെ ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയ ഡപ്യൂട്ടി സ്പീക്കറുടെ നടപടിയും ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് റദ്ദാക്കിയിരുന്നു.
Story Highlights: I will not accept imported government imran khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here