ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ്; റമീസ് രാജയുടെ ആശയം തള്ളി ഐസിസി

ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള പിസിബി ചെയർമാൻ റമീസ് രാജയുടെ ആശയം തള്ളി രാജ്യാന്തര ക്രിക്കറ്റ് കമ്മറ്റി. ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾ അടങ്ങിയ ടൂർണമെൻ്റ് എന്ന ആശയമാണ് റമീസ് രാജ അവതരിപ്പിച്ചത്. എന്നാൽ, ഇങ്ങനെ ടൂർണമെൻ്റ് നടത്തിയാൽ ഐസിസിയുടെ മറ്റ് ഇവൻ്റുകൾക്കുള്ള പ്രാധാന്യം നഷ്ടപ്പെടുമെന്ന് മറ്റ് അംഗരാജ്യങ്ങൾ നിലപാടെടുത്തു. ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റ് നടത്താൻ ക്രിക്കറ്റ് ബോർഡുകൾക്ക് അനുമതിയില്ല. മൂന്ന് ദേശീയ ടീമുകൾ വരെ പങ്കെടുക്കുന്ന ടൂർണമെൻ്റുകൾ നടത്താൻ അംഗങ്ങൾക്ക് അനുമതിയുണ്ടെന്നും ഐസിസി അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. (icc reject ramiz raja)
50 മില്ല്യൺ യുഎസ് ഡോളർ (ഏകദേശം 5000 കോടി രൂപ) പരമ്പരയിൽ നിന്ന് വരുമാനം ലഭിക്കുമെന്നായിരുന്നു പിസിബിയുടെ കണക്കുകൂട്ടൽ. ഐസിസിയ്ക്കും പങ്കെടുത്ത ക്രിക്കറ്റ് ബോർഡുകൾക്കും ഇതിൽ പരമ്പരയിൽ നിന്ന് വലിയ ലാഭമുണ്ടാവും. പരമ്പരയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് ഒരു വലിയ വിഹിതം അസോസിയേറ്റ് രാജ്യങ്ങൾക്കും ലഭിക്കും. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായി പരമ്പര നടത്താനായിരുന്നു പിസിബിയുടെ ശ്രമം.
ഐസിസി ഇവന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് നിലവിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. 2013ലാണ് ഇരു രാജ്യങ്ങളും തമ്മിൽ അവസാനമായി ഒരു ഉഭയകക്ഷി പരമ്പര കളിച്ചത്.
ഇന്ത്യയും പാകിസ്താനും അവസാനം കളിച്ചത് 2020 ടി-20 ലോകകപ്പിലാണ്. മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിന് പാകിസ്താൻ പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും അർദ്ധസെഞ്ചുറി നേടി പുറത്താവാതെ നിന്നു. ക്യാപ്റ്റൻ വിരാട് കോലിയുടെ (57) മികവിലാണ് ഇന്ത്യ മാന്യമായ സ്കോറിലെത്തിയത്. രോഹിത് (0), രാഹുൽ (3), കോലി എന്നിവരെ വീഴ്ത്തിയ ഷഹീൻ അഫ്രീദി ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.
Story Highlights: icc reject ramiz raja tournament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here