ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യ; സി.ഐ.ടി.യുവിന് ബന്ധമില്ലെന്ന് നേതൃത്വം

പീച്ചിയിലെ ചുമട്ടുതൊഴിലാളി സജിയുടെ ആത്മഹത്യയിൽ സി.ഐ.ടി.യുവിന് ബന്ധമില്ലെന്ന് നേതൃത്വത്തിന്റെ വിശദീകരണം. ആത്മഹത്യയ്ക്ക് പിന്നിൽ സി.ഐ.ടി.യു പ്രവർത്തകർക്കോ നേതാക്കൾക്കോ പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. സജിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ അടർത്തിയെടുക്കാൻ ശ്രമം നടന്നിരുന്നു. കഴിഞ്ഞ ആഴ്ച്ച നടന്ന സി.ഐ.ടി.യു യോഗത്തിൽ നിന്ന് സജി ഇറങ്ങിപ്പോയിരുന്നുവെന്നും നേതൃത്വം ആരോപിക്കുന്നു.
സിഐടിയു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി തൃശൂർ പീച്ചി സ്വദേശി കെ.ജി. സജിയെയാണ് ആത്മഹത്യ ചെയ്ച നിലയിൽ കണ്ടെത്തിയത്. തനിക്ക് സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നെന്ന ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. സിപിഐഎമ്മിലെ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ളത്.
Read Also : ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു; സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പ്
സിപിഎം ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഭീഷണിപ്പെടുത്തിയെന്ന് സജിയുടെ സഹോദരന്‍ ആരോപിച്ചിരുന്നു. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട സജിയുടെ വിയോഗം നാട്ടുകാർക്കും വലിയ വേദനയാണ്. സജി ആദ്യം സിഐടിയു യൂണിയനിലായിരുന്നു. ബ്രാഞ്ച് സെക്രട്ടറി പാലം പണിയുടെ പേരിൽ പണം പിരിക്കാറുണ്ടായിരുന്നു. സജി ഉൾപ്പടെയുള്ള ചിലർ ഇത് ചോദ്യം ചെയ്തിരുന്നുവെന്നും തുടർന്നാണ് സിഐടിയു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ചതെന്നും സജിയുടെ സഹോദരൻ പറയുന്നു.
ഏറെക്കാലമായി പീച്ചിയിലെ സി.ഐ.ടി.യു യൂണിറ്റിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സി.ഐ.ടി.യു പ്രവർത്തകർ യൂണിയൻ വസ്ത്രവും ബഹിഷ്കരിച്ചിരുന്നു. സി.ഐ.ടി.യു. ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു.
പാർട്ടി നേതാക്കൾ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. എന്നാൽ ചില തൊഴിലാളികൾ പിന്നീട് പാർട്ടിപക്ഷത്തേക്ക് മാറിയതോടെ സജിയെ പാർട്ടിയിൽ ഒറ്റപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് പാർട്ടി നേതാക്കൾക്കെതിരെ വ്യാപക പ്രതിഷേധവും നടന്നിരുന്നു.
Story Highlights: peechi Suicide case; CITU explanation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here