മതഭീകരസംഘടനകള്‍ ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തു; പൊലീസിനെതിരെ ബിജെപി

ആര്‍എസ്എസ് നേതാവ് എസ്.കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ബിജെപി. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് മുന്‍കരുതല്‍ എടുത്തില്ലെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ മതഭീകരവാദികളുമായി സമരസപ്പെടുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. അരങ്ങത്തും അണിയറയിലും ആ ബന്ധമുണ്ട്. മതഭീകരവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത് എന്നും കൃഷ്ണദാസ് പറഞ്ഞു.
‘സഞ്ജിത് കൊല്ലപ്പെട്ടപ്പോള്‍, അവന്‍ കൊല്ലപ്പെടേണ്ടവനായിരുന്നു, നിരവധി കേസുകളില്‍ പ്രതിയാണ് തുടങ്ങിയ കാര്യങ്ങളാണ് ജില്ലാ പൊലീസ് മേധാവിയടക്കം പ്രചരിപ്പിച്ചത്. അവിടെ ക്രമസമാധാനം പാലിക്കുകയോ കൊലയാളികളെ പിടിക്കുകയോ ചെയ്തില്ല. സഞ്ജിത് വധക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. പക്ഷേ അതിനെ എതിര്‍ത്തത് സര്‍ക്കാര്‍ തന്നെയാണ്. ഇടത്-ജിഹാദി-അവിശുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഈ നിലപാട്. മതഭീകരസംഘടനകള്‍ ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഇതിനെല്ലാം തെളിവാണ് പാലക്കാട്ടെ സംഭവങ്ങള്‍’. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
Read Also : രാഷ്ട്രീയ കൊലപാതകങ്ങൾ: നാളെ പാലക്കാട് സർവകക്ഷി യോഗം; മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിക്കും
അതേസമയം പാലക്കാട്ടെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്. നാളെവൈകിട്ട് 3.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. അന്‍പതോളം ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാണ്. കസബ, സൗത്ത് സ്റ്റേഷന്‍ പരിധിയിലെ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.
Story Highlights:pk krishnadas against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here