ഏപ്രിൽ 13 മുതൽ കൊവിഡ് കണക്കുകൾ അറിയിച്ചിട്ടില്ല; കേരളം കൊവിഡ് കണക്കുകൾ അറിയിക്കണമെന്ന് കേന്ദ്രം
പ്രതിദിന കൊവിഡ് കണക്കുകൾ കേരളം അറിയിക്കണമെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ കേരളത്തിന് കത്തയച്ചു. അഞ്ച് ദിവസത്തിന് ശേഷം കേരളം ഇന്ന് കൊവിഡ് കണക്ക് പുറത്തുവിട്ട സാഹചര്യത്തിലാണ് നിർദേശം. ഇത്തരത്തിൽ കണക്കുകൾ നൽകുന്നത് കൊവിഡ് അവലോകനത്തെ ബാധിക്കുന്നുവെന്നും ഏപ്രിൽ 13 മുതൽ കേരളം കൊവിഡ് കണക്കുകൾ അറിയിച്ചിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
പ്രതിദിന കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. . കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നത് സര്‍ക്കാരിന് ആശ്വാസമാകുന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം.
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യങ്ങളിലെല്ലാം പ്രതിദിന കേസുകള്‍ക്കായി മലയാളികള്‍ ആറ് മണിയോടെ കാത്തിരിക്കുമായിരുന്നു. കേരളത്തില്‍ ആദ്യത്തെ കൊവിഡ് കേസുകള്‍ വന്നതുമുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കൃത്യമായി വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിയിരുന്നു.
Read Also : വീണ്ടും കൊവിഡ് ആശങ്ക; ഡൽഹിയിൽ കേസുകൾ ഉയരുന്നു
സംസ്ഥാനത്ത് കൊവിഡ് അടിയന്തര സാഹചര്യം രൂപപ്പെട്ട ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗൗരവത്തോടെ സമഗ്രമായി ജനങ്ങളെ അറിയിച്ചിരുന്നത്. കേസുകള്‍ കൂടുന്നതിന് അനുസരിച്ച് ജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കൊവിഡ് അവലോകന യോഗങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നത്. പിന്നീട് കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ പ്രതിദിന കേസുകള്‍ അറിയിക്കുന്നത് വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കുന്നതും നേരത്തെ അവസാനിപ്പിച്ചിരുന്നു. മാസ്‌ക് ധരിക്കുക എന്നതിനപ്പുറമുള്ള കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങളും ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലില്ല.
Story Highlights: Central Government wants Kerala to report the daily Covid Cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here