താന്‍ ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ്; വണ്ടി നല്‍കിയത് സുഹൃത്തിന്, എസ്ഡിപിഐയെന്ന ആരോപണം തെളിയിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് വാഹനയുടമ
ഒരു സുഹൃത്തിന് വാടകയ്ക്ക് നല്‍കിയ വാഹനമാണ് സീതാറാം യെച്ചൂരി സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനിടയില്‍ ഉപയോഗിച്ചതെന്ന് വാഹന ഉടമായായ സിദ്ദിഖ് പുത്തന്‍പുരയില്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ക്കായല്ല വാഹനം നല്‍കിയത്. തന്റെ സുഹൃത്തിന് റെന്റിന് നല്‍കുകയായിരുന്നു. വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് തന്റെ വാഹനമാണ് യെച്ചൂരി ഉപയോഗിച്ചതെന്ന വിവരം താന്‍ അറിഞ്ഞതെന്നും സിദ്ദിഖ് ട്വന്റി ഫോറിനോട് പറഞ്ഞു.
തന്റെ പേരില്‍ നിലവില്‍ ഒരു കേസു പോലുമില്ല. ബിജെപി ആരോപണങ്ങള്‍ ഒരു തരത്തിലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ സജീവ മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ്. എന്നാല്‍ എസ്ഡിപിഐ ആയി ചിത്രീകരിക്കാനുള്ള ബിജെപി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. തനിക്ക് എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന് തെളിക്കാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നതായും സിദ്ദിഖ് പുത്തന്‍പുരയില്‍ പറഞ്ഞു.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാര്‍ എസ്ഡിപിഐ ബന്ധമുള്ള ക്രിമിനില്‍ക്കേസ് പ്രതിയുടേതെന്നായിരുന്നു ബിജെപി ആരോപണം. പാര്‍ട്ടി കോണ്‍ഗ്രസിനായി കണ്ണൂരിലെത്തിയ യെച്ചൂരിയുടെ യാത്രക്കായാണ് പാര്‍ട്ടി പ്രത്യേക വാഹനം ഒരുക്കി നല്‍കിയത്. പി.ബി അംഗങ്ങളുള്‍പ്പെടെയുള്ള എല്ലാ പ്രധാനപ്പെട്ട നേതാക്കള്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക് വരുന്നതിനും പോകുന്നതിനും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായും പ്രത്യേക വാഹനങ്ങള്‍ ഒരുക്കി നല്‍കിയിരുന്നു. ഇതില്‍ സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനത്തെ സംബന്ധിച്ച ഗുരുതരമായ ആരോപണം ബിജെപി ഉയര്‍ത്തുന്നത്.
ഇരിങ്ങണ്ണൂര്‍ സ്വദേശി ചുണ്ടയില്‍ സിദ്ദിഖിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കെഎല്‍ 18 എബി 5000 എന്ന നമ്പറിലുള്ള ഫോര്‍ച്യൂണര്‍ വാഹനം ആണ് അന്ന് ഉപയോഗിച്ചത്. ഇദ്ദേഹം നാദാപുരം മേഖലയിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് ബിജെപി ഉയര്‍ത്തുന്ന പ്രധാന ആരോപണം. ഒപ്പം ഇദ്ദേഹം സിപിഐഎമ്മുമായി സഹകരിക്കുന്ന ആളാണ്. സിപിഐഎമ്മില്‍ അംഗമോ നേതാവോ ഒന്നുമല്ല സഹകരിക്കുന്ന ആളാണ്. പക്ഷേ എസ്ഡിപിഐയുമായി ഏറ്റവും അടുത്ത ബന്ധമുള്ള ആളാണെന്നും ബിജെപി ആരോപിക്കുന്നു.
എസ്ഡിപിഐ സിപിഐഎം ബന്ധത്തിന്റെ തെളിവാണ് ഇത്. എസ്ഡിപിഐയുമായെല്ലാം സഹകരിക്കുന്ന സിപിഐഎമ്മിന്റെ ക്രിമിനല്‍ സഖ്യത്തിന്റെ തെളിവാണ് ഇത്. കോഴിക്കോട് ജില്ലാ സെക്രട്ടറി നേരിട്ടാണ് ഈ വാഹനം ഒരുക്കി നല്‍കിയതെന്നും ബിജെപി ആരോപിക്കുന്നു. സംഭവത്തില്‍ സിപിഐഎം അല്‍പ്പസമയത്തിനകം ഔദ്യോഗികമായി പ്രതികരിക്കും.
Story Highlights : Suresh Gopi Wealth Report BJP candidate Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here