തൃക്കാക്കരയില്‍ അഭിമാന പോരാട്ടത്തിന് സിപിഐഎം; നൂറ് സീറ്റിലേക്കെത്തുക ലക്ഷ്യം

തൃക്കാക്കരയില്‍ അഭിമാന പോരാട്ടത്തിനൊരുങ്ങി സിപിഐഎം.നാളെ മുതല്‍ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കും. തൃക്കാക്കരയില്‍ വിജയിച്ച് ഇടതു മുന്നണിയുടെ സീറ്റെണ്ണം നൂറിലെത്തിക്കാനാണ് ശ്രമം. സില്‍വര്‍ ലൈനിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫിന്റെ വികസന കാഴ്ചപ്പാടിനുള്ള പിന്തുണ തൃക്കാക്കരയില്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
സീറ്റുകളുടെ എണ്ണം നൂറിലെത്തിക്കാനുള്ള നീക്കത്തിനൊപ്പം തൃക്കാക്കര ജയിച്ചാല്‍, ജനഹിതം മുന്‍നിര്‍ത്തി സില്‍വര്‍ ലൈനിന് എതിരെ ഉയരുന്ന ശബ്ദങ്ങളെ പ്രതിരോധിക്കുകയും ചെയ്യാമെന്നാണ് സിപിഐഎം കണക്ക് കൂട്ടുന്നത്. തൃക്കാക്കര പിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ സിപിഐഎം ചിഹ്നത്തില്‍ തന്നെ രംഗത്തിറക്കും. സിപിഐഎമ്മിന്റെ സകല സംഘടനാ സംവിധാനവും ഇതിനായി ഉപയോഗിക്കും. പ്രചരണത്തിന് സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തും.
നാളെ തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കും. തൃക്കാക്കര പോലൊരു മണ്ഡലത്തില്‍ സഹതാപ തരംഗം ചലനം സൃഷ്ടിക്കില്ലെന്ന വിലയിരുത്തലിലാണ് സിപിഐഎം. എന്നാല്‍ സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകള്‍ക്കുള്ള ജനഹിതവും തൃക്കാക്കരയിലറിയാം.
Read Also : സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; സംഘടനാ ചുമതലകള്‍ തീരുമാനിക്കല്‍ പ്രധാന അജണ്ട
സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജിന്റെ പേര് സിപിഐഎം കേന്ദ്രങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിനെ പരീക്ഷിച്ച രീതിയും പാര്‍ട്ടി ആലോചനയിലുണ്ട്. അങ്ങനെയെങ്കില്‍
കൊച്ചി മേയര്‍ എം.അനില്‍കുമാറിന് നറുക്ക് വീഴും. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ അങ്ങനെയൊരു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കണമെന്ന് വാദിക്കുന്നവരും ഉണ്ട്. കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ.ജെ.ജേക്കബിനെ ഇതുവരെ പാര്‍ട്ടി കേന്ദ്രങ്ങള്‍ ബന്ധപ്പെട്ടിട്ടുമില്ല.
Story Highlights: trikkakkara election cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here