സംവാദത്തിൽ നിന്ന് പിന്മാറാൻ കാരണം ചീഫ് സെക്രട്ടറിക്ക് അയച്ച ഇ-മെയിലിന് മറുപടി ലഭിക്കാത്തതിനാൽ : അലോക് വർമ

ചീഫ് സെക്രട്ടറിക്ക് അയച്ച ഇ-മെയിലിന് മറുപടി കിട്ടാത്തതുകൊണ്ടാണ് സംവാദത്തിൽ നിന്ന് താൻ പിന്മാറിയതെന്ന് അലോക് വർമ്മ ട്വന്റിഫോറിനോട്. ഡിപിആറിലെ പിഴവുകൾ തിരുത്താൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഉണ്ടാകുന്നില്ല. പദ്ധതിയെ കുറിച്ച് താൻ വിശദമായി പഠനം നടത്തിയിട്ടുണ്ട്. ഡിപിആർ സാധ്യതാ പഠനം എന്നിവയിലെ പ്രശ്‌നങ്ങൾ തന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അപഹാസ്യമായ നിലപാട് സർക്കാർ ഉപേക്ഷിക്കുമെന്നാണ് താന്റെ പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. ( alok verma response )
സിൽവർലൈൻ വിരുദ്ധ പ്രതിഷേധങ്ങളും വിമർശനങ്ങളും തണുപ്പിക്കാൻ ലക്ഷ്യമിട്ടാണ്, എതിർസ്വരമുയർത്തുന്നവരെക്കൂടി ഉൾപ്പെടുത്തി സർക്കാർ സംവാദത്തിന് മുൻകൈ എടുത്തത്. എന്നാൽ, വെളുക്കാൻ തേയ്ച്ചത് പാണ്ടായി എന്ന സ്ഥിതിയിലാണ് ഇപ്പോൾ സർക്കാരും കെ റെയിലും. എന്നാൽ വിമർശകരിൽ പ്രധാനിയായ അലോക് വർമയും പാനലിലുൾപ്പെട്ട ശ്രീധർ രാധാകൃഷ്ണനും സംവാദത്തിൽ നിന്ന് പിന്മാറുന്നതായി ചീഫ് സെക്രട്ടറിയെയും കെ റെയിൽ അധികൃതരെയും അറിയിച്ചു. സംവാദത്തിൻറെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് അലോക് വർമ ചീഫ് സെക്രട്ടറിക്കയച്ച കത്തിന് മറുപടി കിട്ടാതെ വന്നതോടെയാണ് എതിർക്കുന്നവരുടെ പാനലിലുൾപ്പെട്ട രണ്ടുപേരുടെയും പിന്മാറ്റം. ജോസഫ് സി മാത്യുവിനെ ഏകപക്ഷീയമായി പാനലിൽ നിന്ന് ഒഴിവാക്കിയതിലും പ്രതിഷേധം ശക്തമായിരുന്നു
അതേസമയം, വിയോജിപ്പുകളുണ്ടെങ്കിലും സംവാദത്തിൽ പങ്കെടുക്കുമെന്ന് ആർ വി ജി മോനോൻ അറിയിച്ചു. എതിർപ്പ് അറിയിക്കാനുളള വേദിയായി സംവാദത്തെ കാണുമെന്നും ആർ വി ജി മോനോൻ പറഞ്ഞു.
പാനലിസ്റ്റുകൾ പിന്മാറിയെങ്കിലും നിശ്ചയിച്ച പ്രകാരം സംവാദവുമായി മുന്നോട്ട് പോകാനാണ് കെ റെയിൽ തീരുമാനം. അതേസമയം, പ്രതിപക്ഷം വിഷയം രാഷ്ട്രീയായുധമാക്കിയിട്ടുണ്ട്. ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുളള തട്ടിക്കൂട്ട് സംവാദമെന്നായിരുന്നു കെപിസിസി പ്രസിഡൻറിൻറെ വിമർശനം. സംവാദത്തെ സർക്കാർ പ്രഹസനമാക്കിയെന്ന് പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി. എതിർപ്പുയർത്തുന്നവർക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ വേദിയൊരുക്കിയിട്ടും അവർ പിന്മാറിയെന്ന് ചൂണ്ടിക്കാട്ടിയാകും നിലവിലെ പ്രതിസന്ധിയെ സർക്കാർ പ്രതിരോധിക്കുക.
Story Highlights: alok verma response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here