ഖത്തർ അംബാസഡറെ വധിക്കാൻ ശ്രമിച്ചെന്ന വാർത്ത തള്ളി ഇറാൻ

ഖത്തർ അംബാസഡറെ വധിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇറാൻ. വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഖത്തർ പ്രതിനിധി മുഹമ്മദ് ബിൻ ഹമദ് അൽ ഹജ്രിയെ ടെഹ്‌റാനിൽ കൊലപ്പെടുത്താൻ ശ്രമിച്ചതായി വാർത്തകൾ വന്നിരുന്നു.
കൊലപാതക ശ്രമത്തെക്കുറിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയവും ടെഹ്‌റാനിലെ ഖത്തർ എംബസിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2018-ൽ പെറുവിലെ ഖത്തർ അംബാസഡറായി അൽ സുലൈത്തിയെ പ്രഖ്യാപിച്ചതിന് ശേഷമാണ് മുഹമ്മദ് ബിൻ ഹമദ് അൽ ഹജ്രി ഖത്തർ അംബാസഡറാകുന്നത്. മറ്റ് ഗൾഫ് അറബ് രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിന് ഇറാനുമായി അടുത്ത ബന്ധമാണുള്ളത്.
സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഖത്തറിനെ ഉപരോധിച്ചപ്പോൾ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ ഇറാൻ സഹായിച്ചിരുന്നു. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഫെബ്രുവരിയിൽ ദോഹ സന്ദർശിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദുമായി കൂടിക്കാഴ്ച നടത്തി. റൈസിയുടെ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും നിരവധി ഉഭയകക്ഷി സഹകരണ കരാറുകളിൽ ഒപ്പുവച്ചു.
Story Highlights: Iran rejects reports of assassination attempt on Qatari Ambassador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here