‘തീവ്രവാദികള്‍ക്കുള്ള പിണറായിയുടെ റംസാന്‍ സമ്മാനമാണ് എന്റെ അറസ്റ്റ്’; പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പി സി ജോര്‍ജ്

അറസ്റ്റിന് കാരണമായ പരാമര്‍ശങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്. തീവ്രവാദികള്‍ക്കുള്ള പിണറായി സര്‍ക്കാരിന്റെ റംസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റെന്ന് പി സി ജോര്‍ജ് പറഞ്ഞു. വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിലായതിന് ശേഷം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദികളും രാജ്യദ്രോഹികളുമായവരുടെ വോട്ട് വേണ്ടെന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. രാജ്യത്തെ സ്‌നേഹിക്കാത്ത ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തോന്നിയപ്പോഴൊക്കെ തിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതങ്ങനെയല്ല. തനിക്ക് ഉറപ്പുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
അറസ്റ്റില്‍ സങ്കടമുണ്ടെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഫോണ്‍ ചെയ്തിരുന്നെങ്കില്‍ താന്‍ കോടതിയില്‍ വന്നേനെ. അതിന് പകരം വെളുപ്പിന് അന്‍പതോളം പൊലീസുകാര്‍ വീട്ടിലെത്തി. ഫോണില്‍ വിളിച്ചാല്‍പ്പോരെ എന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ഇങ്ങനെയാണ് നിര്‍ദേശം കിട്ടിയതെന്ന് പൊലീസുകാര്‍ പറഞ്ഞു. ഇന്ത്യന്‍ നീതിപീഠം നീതിപൂര്‍വമായാണ് പെരുമാറുന്നതെന്ന് നേരിട്ട് ബോധ്യപ്പെട്ടെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Story Highlights: pc george response after getting bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here