‘പി.സി ജോർജ് എവിടെയെങ്കിലും ഓടിപ്പോകുന്ന വ്യക്തിയല്ല, പറഞ്ഞിരുന്നുവെങ്കിൽ സ്റ്റേഷനിൽ ഹാജരായേനെ’ : ഷോൺ ജോർജ് 24നോട്

പിസി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതികരിച്ച് മകൻ ഷോൺ ജോർജ്. പിസി ജോർജ് എവിടിയെങ്കിലും ഓടിപ്പോകുന്ന വ്യക്തിയല്ലെന്നും വിളിച്ചാൽ തിരുവനന്തപുരത്ത് വന്ന് ഹാജരായേനെയെന്നും ഷോൺ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.
‘പൊലീസ് വളരെ മാന്യമായാണ് പെരുമാറിയത്. കസ്റ്റഡിയിലെടുക്കണമെന്ന് പറഞ്ഞു. ഡ്രസ് മാറിയ ശേഷം വന്നാൽ മതിയോ എന്ന് ചോദിച്ചു, മതിയെന്ന് പറഞ്ഞ് പൊലീസ് കാത്തുനിന്നു. ശേഷം ഞാനുമുൾപ്പെടെ തന്നെയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്’- ഷോൺ ജോർജ് പറഞ്ഞു.
പിസി ജോർജ് പറഞ്ഞ കാര്യം ശരിയാണോ എന്ന ട്വന്റിഫോറിന്റെ ചോദ്യത്തോട് പ്രതികരിക്കാൻ ഷോൺ ജോർജ് തയാറായില്ല. അത് പൊതുസമൂഹത്തിൽ ഇനിയും ചർച്ചയാകുമെന്നും, ഇക്കാര്യം തെളിയിക്കേണ്ടത് പിസി ജോർജ് കോടതിയിലാണെന്നും ഷോൺ ജോർജ് പറഞ്ഞു.
ഈ പരാമർശത്തിന്റെ പേരിൽ താൻ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിൽ മാപ്പ് ചോദിച്ചിരുന്നുവെന്നും അത് തങ്ങളെ സ്‌നേഹിക്കുന്ന മുസ്ലിം സമൂഹത്തെ വേദനിപ്പിച്ചുവെങ്കിൽ അവർക്ക് വേണ്ടിയാണെന്നും ഷോൺ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പിസി ജോർജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങൾ പാനീയത്തിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നും, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും പിസി ജോർജ് ഇന്നലത്തെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോർജ് പറഞ്ഞു.
Story Highlights: shone george about pc george arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here