കേടായ സ്‌കാനിങ് മെഷിന്‍ നന്നാക്കുന്നതില്‍ തിരിമറി നടത്തി; പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വന്‍ അട്ടിമറി

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സി ടി സ്‌കാനിങ് മെഷിന്‍ കേടായതില്‍ വന്‍ അട്ടിമറി. ഉപകരണം നന്നാക്കാന്‍ കരാറെടുത്ത സൈറിക്‌സ് എന്ന സ്ഥാപനമാണ് പണം ലാഭിക്കാന്‍ വേണ്ടി അട്ടിമറി നടത്തിയത്. 15 ലക്ഷം രൂപ വില വരുന്ന ട്യൂബ് സ്ഥാപിച്ച് തകരാര്‍ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചെങ്കിലും കരാര്‍ ഏജന്‍സി പലതവണ ഉപയോഗിച്ച ഉപകരണമാണ് മെഷിനില്‍ സ്ഥാപിച്ചത്. ഇതേ ഏജന്‍സി കണ്ണൂരിലും സമാനമായ തട്ടിപ്പ് നടത്തിയതായും ആരോഗ്യവകുപ്പ് കണ്ടെത്തി.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ബയോ മെഡിക്കല്‍ ഉപകരണങ്ങളുടെ അറ്റകുറ്റപണി നടത്താന്‍ സൈറിക്‌സ് എന്ന സ്ഥാപനമാണ് കരാര്‍ എടുത്തിരിക്കുന്നത്. ഈ സ്ഥാപനമാണ് ആരോഗ്യമന്ത്രിയുടെ ജില്ലയായ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സി റ്റി സ്‌കാനിങ് മെഷിനില്‍ അട്ടിമറി നടത്തിയത്. സ്‌കാനിങ് മെഷിന്‍ കേടായതോടെ 15 ലക്ഷം രൂപ വിലവരുന്ന ഉപകരണം വാങ്ങി തകരാര്‍ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ കരാര്‍ കമ്പനി പുതിയ ഉപകകണത്തിന് പകരം സ്‌കാനിങ് മെഷിനില്‍ ചേരാത്ത മറ്റൊരു ഉപകരണമാണ് സ്ഥാപിച്ചത്. ഇതോടെ സ്‌കാനിങ് മെഷിന്‍ പണിമുടക്കി. ഇതോടെയാണ് ആശുപത്രിയിലെ റേഡിയോളജിസ്റ്റും, ടെക്‌നിഷ്യന്‍മാരും ചേര്‍ന്ന് ഉപകരണം പരിശോധിച്ചത്. ഈ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ കരാര്‍ കമ്പനി പുതിയ ഉപകരണം എത്തിച്ച് മെഷിന്‍ തകരാര്‍ പരിഹരിക്കുകയും ചെയ്തു.
Read Also : ഭക്ഷ്യവിഷബാധ: അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ
ഇതേ മാതൃകയാില്‍ കണ്ണൂരിലും കരാര്‍ കമ്പനി തട്ടിപ്പ് നടത്തിയതായും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ ഉപകരണം കേടാണെന്നും പുതിയത് വാങ്ങണമെന്നും നിര്‍ദേശം നല്‍കി കമ്മീഷന്‍ തട്ടാനാണ് കരാര്‍ കമ്പനി ലക്ഷ്യമിട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും ബയോ മെഡിക്കല്‍ ഉപകരണ പരിശോധന ഇതേ ഏജന്‍സി തന്നെ ചെയ്യുന്നതിനാല്‍ മറ്റ് ജില്ലകളിലും പരിശോധന നടത്താനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlights: Sabotage in Pathanamthitta General Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here