പടിഞ്ഞാറൻ യുക്രൈനിൽ വാഹനാപകടം; 27 പേർ കൊല്ലപ്പെട്ടു

ദുരന്തം വിട്ടുമാറാതെ യുക്രൈൻ. റഷ്യൻ ആക്രമണത്തിനിടെ യുക്രൈനിൽ റോഡ് അപകടം. പടിഞ്ഞാറൻ റിവ്നെ മേഖലയിൽ മിനിബസ് ഇന്ധന ട്രക്കുമായി കൂട്ടിയിടിച്ച് 27 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്നും അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് സെലെൻസ്‌കി പറഞ്ഞു.
ടാങ്കർ ഡ്രൈവർ രക്ഷപ്പെട്ടെങ്കിലും ഇയാളുടെ നില ഗുരുതരമാണ്. അപകടത്തിൽ മിനി ബസ് ഡ്രൈവർ അടക്കമുള്ള 27 പേരാണ് കൊല്ലപ്പെട്ടത്. ബസിലുണ്ടായിരുന്ന 38 യാത്രക്കാരിൽ 12 പേർ മാത്രമാണ് രക്ഷപ്പെട്ടത്. മിനിബസ് ഡ്രൈവറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദശകത്തിനിടെ നടന്ന ഏറ്റവും വലിയ റോഡപകടമാണ് ഇതെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് പറഞ്ഞു.
റഷ്യൻ അധിവേധം മൂന്നാം മാസത്തേക്ക് കടക്കുന്നതിനിടെയാണ് അപകടം. എന്നാൽ അപകടത്തിന് യുദ്ധവുമായി ബന്ധമില്ലെന്നാണ് നിഗമനം. പ്രസിഡന്റ് സെലെൻസ്‌കിയും അപകടത്തിൽ റഷ്യൻ പങ്കിനെക്കുറിച്ച് യാതൊരു പരാമർശവും നടത്തിയിട്ടില്ല. തെക്കൻ, കിഴക്കൻ മേഖലയിലാണ് ഇപ്പോൾ റഷ്യ ആക്രമണം നടത്തുന്നത്.
അതേസമയം മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറി സമുച്ചയത്തിൽ അഭയം തേടിയ ജനങ്ങളെ ഒഴിപ്പിക്കാൻ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അതു ലംഘിച്ച് റഷ്യ റോക്കറ്റാക്രമണം നടത്തി. സോവിയറ്റ് യൂണിയന്റെ കാലത്തു നിർമിച്ച കൂറ്റൻ ഫാക്ടറി സമുച്ചയത്തിലേക്ക് റഷ്യൻ സൈനികർ ഇരച്ചുകയറി. ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തുള്ള ഒഴിപ്പിക്കൽ പൂർത്തിയായിട്ടില്ല. ഇനിയും ഇരുനൂറോളം പേർ കൂടി ഇവിടെയുണ്ടെന്നാണു റിപ്പോർട്ടുകൾ. ബാക്കിയുള്ളവരെ സുരക്ഷിതരായി സപൊറീഷയിൽ എത്തിച്ചു.
Story Highlights: Death toll in an accident in Ukraine reached 27
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here