തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്നറിയാം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി അന്തരിച്ച പിടി തോമസിൻ്റെ ഭാര്യ ഉമാ തോമസിനെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ആരെന്നറിയാൻ രാഷ്ട്രീയ കേരളം. ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിച്ചേക്കും. ഇന്ന് രാവിലെ എറണാകുളത്ത് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. ഇതിന് ശേഷം സ്ഥാനാർത്ഥിയെ പ്രഖാപിച്ചേക്കും.
കോൺഗ്രസ് ഉമാ തോമസിനെ ഇറക്കിയ സ്ഥിതിക്ക്, സിപിഐഎമ്മും ഒരു വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെയെങ്കിൽ ഭാരത് മാതാ കോളജ് മുൻ അദ്ധ്യാപിക കൊച്ചുറാണി ജോസഫിന് നറുക്ക് വീഴും. എന്നാൽ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ് കെ.എസ് അരുൺകുമാറിന്റെ പേരും ചർച്ചയിൽ സജീവമാണ്. കൊച്ചി മേയർ എം അനിൽകുമാറിന്റെ പേരും അഭ്യൂഹങ്ങളിലുണ്ട്. പാർട്ടി സംസ്ഥാന സെന്ററിന്റെ അംഗീകാരത്തോടെയാവും പ്രഖ്യാപനം.
നാളെ തിരുവനന്തപുരത്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്ക് രൂപം നൽകും. ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനാണ് മണ്ഡലത്തിന്റെ പൂർണ മേൽനോട്ട ചുമതല. അമേരിക്കയിൽ നിന്ന് ഈ മാസം പത്തിന് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സാർത്ഥം അമേരിക്കയിൽ തുടർന്നേക്കും.
അതേസമയം ബി.ജെ.പി സ്ഥാനാർത്ഥിയായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്റെ പേരിനാണ് ചർച്ചകളിൽ മുൻതൂക്കം. മറുഭാഗത്ത് തൃക്കാക്കര നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്നമാണ്. പ്രത്യേകിച്ചും പുതിയ കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും. കെ-റെയിലും രാഷ്ട്രീയ കൊലപാതകങ്ങളും ഉള്‍പ്പെടെയുള്ള ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളുമായി കോണ്‍ഗ്രസ് പട തയ്യാറെടുപ്പിലാണ്.
Story Highlights: thrikkakara byelection ldf candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here